വണ്ണപ്പുറം ചേലച്ചുവട് ഹൈറേഞ്ച് പാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു; സുരക്ഷിതപാത ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവുക: എസ്ഡിപിഐ

Update: 2023-12-16 17:09 GMT

വണ്ണപ്പുറം: മലയോര മേഖലയിലെ ഏറെ തിരക്കേറിയ വണ്ണപ്പുറം ചേലച്ചു മലയോര പാതയില്‍ അപകടം പതിവായിട്ടും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ വീഴ്ച്ച വരുത്തുന്നതായി എസ്ഡിപിഐ തൊടുപുഴ മണ്ഡലം പ്രസിഡന്റ് അഫ്‌സല്‍ എം.ബി പറഞ്ഞു. ചെങ്കുത്തായ കയറ്റവും അപകട വളവുകളും നിറഞ്ഞ പാത അശാസ്ത്രീയമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അപകടം പതിവായ സ്ഥലങ്ങളില്‍ സുരക്ഷാ വേലികളോ അപകട മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. കൊടും വളവുകളില്‍ പലയിടത്തും കാഴ്ച മറയ്ക്കുന്ന തരത്തില്‍ കാട് വളര്‍ന്നുനില്‍ക്കുന്നത് നീക്കം ചെയ്യാത്തത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

വണ്ണപ്പുറം 40 ഏക്കറിന് സമീപം ഇന്നലെ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടിരുന്നു ഈ അപകടത്തില്‍ ഇരുപതോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുമുമ്പും ഇതേ പ്രദേശത്ത് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടും ആളുകള്‍ മരണമടഞ്ഞിട്ടും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തി. മലയോര പാതയില്‍ ഓവുചാല്‍ നിര്‍മിക്കാത്ത കാരണത്താല്‍ ശക്തമായി മഴപെയ്യുന്ന വേളയില്‍ റോഡിന് നടുവിലേക്ക് ഉരുളന്‍കല്ലുകള്‍ ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ആയതിനാല്‍ മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി വണ്ണപ്പുറം ചേലച്ചുവട് റോഡ് ശാസ്ത്രീയമായി നവീകരിക്കുകയും ഗതാഗത സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയും വേണമെന്ന് എസ്ഡിപിഐ തൊടുപുഴ മണ്ഡലം പ്രസിഡന്റ് അഫ്‌സല്‍ എംബി ആവശ്യപ്പെട്ടു.






Tags:    

Similar News