കനത്ത മഴ; തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ് മുപ്പതടി താഴ്ചയിലേക്ക് പതിച്ചു

Update: 2022-04-10 00:42 GMT

കൊച്ചി: കനത്ത മഴയില്‍ കരിമുഗള്‍ പീച്ചിങ്ങച്ചിറയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴേക്ക് പതിച്ചു. 15 പേര്‍ താമസിച്ചിരുന്ന ഷെഡില്‍ അപകടസമയത്ത് പത്തുപേരോളമുണ്ടായിരുന്നു. ഇവര്‍ ഷെഡിനൊപ്പം താഴേക്ക് വീണെങ്കിലും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പുത്തന്‍കുരിശ് പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഇന്നലെ രാത്രിയാണ് അപകടം. അപകടത്തില്‍പ്പെട്ട രണ്ടുപേരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലിയമലയുടെ ഒരുഭാഗം മുപ്പതടിയോളം താഴ്ചയില്‍ മണ്ണെടുത്തശേഷം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിനിര്‍ത്തിയ ഭാഗത്തിന് മുകളിലായി സ്ഥാപിച്ച താല്‍ക്കാലിക ഷെഡാണ് ഇടിഞ്ഞുവീണത്. പഴയ മെഷിനറികള്‍ വാങ്ങി പൊളിച്ചുമാറ്റുന്ന മുംബൈ ആസ്ഥാനമായുള്ള സ്വകാര്യകമ്പനിയിലെ ജീവനക്കാരാണ് ഷെഡിലുണ്ടായിരുന്നത്. ഇവര്‍ക്ക് വാടകയ്ക്ക് നല്‍കിയ സ്ഥലത്താണ് ഷെഡ് സ്ഥാപിച്ചിരുന്നത്. മണ്ണെടുത്ത് മാറ്റിയതിന്റെ താഴ്ഭാഗം പ്ലോട്ടുകളായി തിരിച്ച് വില്‍പ്പനയ്ക്ക് തയ്യാറാക്കി ഇട്ടിരിക്കുകയാണ്. പ്രദേശവാസിയായ ഒരു കരാറുകാരന്റേതാണ് സ്ഥലം.

Tags:    

Similar News