ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു

Update: 2022-01-07 06:33 GMT

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു. ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തമാണെന്നും മുന്നോട്ടു പോകാന്‍ പൊതുസമൂഹത്തിന്റെ പിന്തുണ വേണം. എല്ലാവരുടേയും പിന്തുണയുണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ കോഴിക്കോട് നോര്‍ത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കി. ആ പരിഭവമാണ് കമല്‍ കാവാവധി പൂര്‍ത്തിയാക്കിയ പോസ്റ്റില്‍ രഞ്ജിത്തിനെ നിയമിച്ചിരിക്കുന്നത്. പാര്‍ട്രിയാര്‍ക്കല്‍ സ്വഭാവമാണ് രഞ്ജിത്ത് സിനിമകളുടെ ഇതിവൃത്തം.

കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെ നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. 1987ല്‍ ഒരു 'മെയ് മാസ പുലരി' എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടര്‍ന്ന് വിറ്റ്‌നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ല്‍ 'ദേവാസുരം' എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ ഒരു വഴിത്തിരിവായി മാറി. സിനിമയും അതിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രവും മലയാള സിനിമയിലെ തന്നെ ക്ലാസ്സിക്ക് സ്ഥാനം നേടി. തുടര്‍ന്ന് ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബെത്‌ലഹേം, നരസിംഹം, വല്യേട്ടന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു. 2001ല്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകന്റെ തൊപ്പിയും അണിഞ്ഞു. പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പീ തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. മോഹന്‍ലാല്‍ നായകനായ ഡ്രാമയാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിരവധി തവണ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

നടന്‍ എന്ന നിലയിലും തന്റേതായ പ്രതിഭ തെളിയിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഉണ്ട, അയ്യപ്പനും കോശിയും, കൂടെ തുടങ്ങിയ സിനിമകള്‍ ആദത്തിന്റെ അഭിനയമികവിന്റെ തെളിവാണ്. ഭീഷ്മപര്‍വ്വം, 21 ഗ്രാംസ് എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Tags:    

Similar News