2021 ലും കശ്മീർ അശാന്തം; കൊല്ലപ്പെട്ടത് 193 സായുധരും 36 സിവിലിയൻസും

ഈ വർഷം ജനുവരിയിലാണ് സൈന്യം ഹൈബ്രിഡ് സായുധർ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്, പിന്നീട് ഗൂഗിളും ഈ പദം അംഗീകരിച്ചു. ചില രാഷ്ട്രീയ പ്രസ്ഥാനം മാത്രമാണ് ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്.

Update: 2021-12-31 10:56 GMT

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ് ലിം ജനസംഖ്യയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. 2019 ലെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തുകൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയോടെ ജമ്മു കശ്മീർ എന്ന സംസ്ഥാനം കേന്ദ്ര ഭരണപ്രദേശങ്ങളായി മാറി. തുടർന്നിങ്ങോട്ട് രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ക്രൂരമായ അടിച്ചമർത്തലുകൾക്കാണ് കശ്മീർ സാക്ഷ്യം വഹിച്ചത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും കശ്മീർ അശാന്തമായി തന്നെ തുടരുകയാണ്.

സായുധാക്രമണത്തിലും സായുധ സംഘങ്ങളിലേക്കുള്ള യുവാക്കളുടെ കടന്നുവരവിലും കശ്മീരിൽ ​ഗണ്യമായ കുറവുണ്ടെന്നാണ് കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ നിരത്തി സുരക്ഷാ ഉദ്യോ​ഗസ്ഥർ പറയുന്നത്. എങ്കിലും വെടിയൊച്ചകളില്ലാതെ കശ്മീരിൽ ഒരു ദിവസവും കടന്നുപോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ വർഷം സായുധ നിരയിൽ ചേർന്ന 70% യുവാക്കളും ഒന്നുകിൽ കൊല്ലപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തുവെന്ന് കശ്മീരിലെ സായുധ വിരുദ്ധ ഓപറേഷന് നേതൃത്വം നൽകുന്ന ഐജി വിജയകുമാർ പറയുന്നു.

ഒക്ടോബറിലാണ് പോലിസ്-സർക്കാർ ഇൻഫോർമാരെന്ന് ആരോപിച്ച് സിവിലിയൻസിന് നേരെ തുടർച്ചയായി സായുധാക്രമണം നടന്നത്. എന്നാൽ ഈ ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളൊഴികെ എല്ലാവരെയും കൊല്ലുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് കശ്മീർ പോലിസ് പറയുന്നത്. ഈ വർഷം കൊല്ലപ്പെട്ട 28 സുരക്ഷാ സൈനികരിൽ 20 പേരും പോലിസുകാരായിരുന്നു. എന്നാൽ 36 സിവിലിയൻസ് കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഏറെയും ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നത്.

ഈ വർഷം ജനുവരിയിലാണ് സൈന്യം ഹൈബ്രിഡ് സായുധർ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്, പിന്നീട് ഗൂഗിളും ഈ പദം അംഗീകരിച്ചു. ചില രാഷ്ട്രീയ പ്രസ്ഥാനം മാത്രമാണ് ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. സായുധരുമായി നേരിട്ട് ബന്ധപ്പെടാത്തവരാണ് ഹൈബ്രിഡ് സായുധർ. സായുധർ നേരിട്ട് ഇടപെടാതെ ഇത്തരം ഹൈബ്രിഡ് സായുധരെ ഉപയോ​ഗിച്ച് ആക്രമണം സംഘടിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് സൈന്യം പറയുന്നു. കശ്മീരിലെ സായുധാക്രമണങ്ങൾ കുറയുന്നു എന്ന പോലിസ് അവകാശവാദത്തിന് വിരുദ്ധമാണ് സൈന്യം തന്നെ പേരിട്ട് വിളിക്കുന്ന ഹൈബ്രിഡ് സായുധർ എന്ന വിഭാ​ഗം.

2020 ഏപ്രിലിൽ മുതലാണ് കൊല്ലപ്പെടുന്ന സായുധരുടെ മൃതദേഹങ്ങൾ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ മനുഷ്യാവകാശ പ്രവർത്തകർക്കോ വിട്ടു നൽകാതെ സൈന്യം തന്നെ അടക്കം ചെയ്യുന്ന നയം നടപ്പിലാക്കിയത്. കൊവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞായിരുന്നു ഈ നടപടി. ഈ കാലയളവിൽ മാത്രം 357 പേരെ ബാരാമുള്ള, കുപ്‌വാര, ഗന്ദർബൽ ജില്ലകളിൽ അടക്കം ചെയ്തിട്ടുണ്ടെന്ന് പോലിസ് പറയുന്നു. അതേസമയം വ്യാജ ഏറ്റുമുട്ടൽ ആരോപണം ഉന്നയിക്കുകയും പിന്നീട് അത് തെളിയുകയും കുടുംബത്തിന് അടക്കം ചെയ്ത മൃതദേഹം പിന്നീട് വിട്ടുകൊടുക്കുകയും ചെയ്യേണ്ട സംഭവവും ഇതിന് ശേഷം ഉണ്ടായിട്ടുണ്ട്. തൊഴിൽ തേടിയെത്തിയ മൂന്ന് യുവാക്കളെ സൈന്യം വെടിവച്ചു കൊന്ന സംഭവത്തിലായിരുന്നു ആ നടപടി.

ഈ ഒരു വർഷത്തിനിടയിൽ 193 സായുധരാണ് കൊല്ലപ്പെട്ടതെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. 150 ലധികം ഓപറേഷനിലൂടെയാണ് ഇത്രയുംപേരെ വധിക്കാൻ കഴിഞ്ഞതെന്നാണ് പോലിസ് പറയുന്നത്. അതോടൊപ്പം യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലും വൻ വർധനയാണ് കശ്മീരിൽ ഉണ്ടായിരിക്കുന്നത്. കശ്മീരിൽ സമാധാനം പുലർന്നുവെന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും യാഥാർത്ഥ്യങ്ങൾ മറച്ചുവയ്ക്കപ്പെടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 128 സായുധരാണ് ഈ വർഷം വിവിധ ​ഗ്രൂപ്പുകളിലേക്ക് എത്തിപ്പെട്ടതെങ്കിലും 76 കൊല്ലപ്പെടുകയും 16 പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.

Similar News