അതിജീവനത്തിന്റെ സന്ദേശവുമായി കൊച്ചി ബിനാലെയില്‍ വേദ

കലാവസ്ഥ മൂലം ജീര്‍ണ്ണാവസ്ഥയിലെത്തി നില്‍ക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് കലാസൃഷ്ടി നടത്തിയിരിക്കുന്നത്. സാധാരണ ഇടങ്ങളില്‍ കാണാത്ത വസ്തുക്കളാണ് ഇതിനായി തിരഞ്ഞെടുത്തതെന്നും 29 കാരിയായ വേദ പറഞ്ഞു.

Update: 2019-02-28 10:19 GMT

കൊച്ചി: ജീര്‍ണ്ണിച്ച വസ്തുക്കള്‍ കൊണ്ടൊരു കലാസൃഷ്ടി, അതാണ് വേദ കൊല്ലേരി കൊച്ചിമുസിരിസ് ബിനാലെയില്‍ അവതരിപ്പിക്കുന്നത്. അതിജീവനത്തിന്റെ സാദൃശ്യങ്ങളായാണ് വേദ ഇവയെ അവതരിപ്പിക്കുന്നത്.കൊച്ചി ബിനാലെയുടെ വേദിയായ ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ഹൗസിലാണ് വേദ കൊല്ലേരിയുടെ കലാസൃഷ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കലാവസ്ഥ മൂലം ജീര്‍ണ്ണാവസ്ഥയിലെത്തി നില്‍ക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് കലാസൃഷ്ടി നടത്തിയിരിക്കുന്നത്. സാധാരണ ഇടങ്ങളില്‍ കാണാത്ത വസ്തുക്കളാണ് ഇതിനായി തിരഞ്ഞെടുത്തതെന്നും 29 കാരിയായ വേദ പറഞ്ഞു.ഉത്തര്‍പ്രദേശിലെ ദാദ്രിയിലുള്ള ശിവ് നാടാര്‍ സര്‍വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ജൈവവസ്തുക്കളുടെ ശേഷിപ്പുകള്‍ ഉപയോഗിച്ച് കലാസൃഷ്ടികള്‍ നടത്താന്‍ തുടങ്ങിയത്. ജീര്‍ണ്ണിച്ച മരക്കഷണങ്ങള്‍, മണ്ണ്, കരിയിലകള്‍, പുല്ല്, മൃതമായ ചെടികള്‍, മൃഗങ്ങളുടെ എല്ലുകള്‍, മുള്ളുകള്‍. തേനീച്ചക്കൂടുകള്‍ തുടങ്ങിയവയാണ് വേദ ഉപയോഗിച്ചത്.ഇത്തരം വസ്തുക്കള്‍ ശേഖരിക്കാനായി പോകുന്നതിലൂടെ ഇവയുമായി ബന്ധം ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. സാവധാനത്തില്‍ തന്റെ കലാമാധ്യമമായി അത് മാറി. ജീര്‍ണ്ണിച്ച വസ്തുക്കളുടെ ദൈര്‍ഘ്യം ഏറെ ആകര്‍ഷണമാണ്. മണ്ണും കരിയിലയും ഉപയോഗിച്ച് വലിയ സൃഷ്ടികള്‍ ഉണ്ടാക്കും. പക്ഷെ മഴയും കാറ്റും അതിന്റെ ആകൃതിയില്‍ വ്യത്യാസങ്ങള്‍ വരുത്തുമെന്നും വേദ പറഞ്ഞു.

ദാദ്രിയില്‍ നിന്നും പിന്നീട് പ്രതിഷ്ഠാപനം നടത്തുന്നതിനായി കൊച്ചിയില്‍ എത്തിയപ്പോള്‍ കിട്ടിയ വസ്തുക്കളും ഉപയോഗിച്ചാണ് പെപ്പര്‍ഹൗസിലെ സൃഷ്ടി ഉണ്ടാക്കിയത്. കേരളത്തിലെ മഴയും സൃഷ്ടിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് വേദ പറഞ്ഞു.ലഘു വീഡിയോ ദൃശ്യങ്ങള്‍, ഫോട്ടോഗ്രാഫി, വര, എഴുത്ത്, എന്നിവയെല്ലാം കൊണ്ട് ഒരു അന്തരീക്ഷം തന്നെ സൃഷ്ടിച്ചെടുക്കാന്‍ വേദയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഈ സൃഷ്ടി പല തവണ ചെയ്തു നോക്കിയതിനു ശേഷമാണ് പൂര്‍ത്തിയായത്. എത്ര തവണ ആവര്‍ത്തിക്കുന്നുവോ അത്രയും നന്നാവും.മരണത്തിനോടൊപ്പമാണ് നടക്കുന്നതെന്ന തോന്നലാണ് ഈ വസ്തുക്കള്‍ ശേഖരിക്കുമ്പോള്‍ തോന്നിയത്. യാതൊരു ബന്ധവുമില്ലാത്ത പട്ടിയുടെ എല്ലോ, അല്ലെങ്കില്‍ പ്രാവിന്റെ തൂവലോ താന്‍ ഉപയോഗിക്കുന്നു. ഈ കലാസൃഷ്ടികള്‍ വഴി ജീര്‍ണ്ണതയ്ക്കപ്പുറമുള്ള അതിജീവനമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും വേദ പറഞ്ഞു.

Tags:    

Similar News