അധസ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായിരുന്നു; കവി എസ് രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി

Update: 2022-01-13 06:53 GMT

തിരുവനന്തപുരം: പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു എസ് രമേശന്‍. അധസ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായി നിന്നു എക്കാലവും രമേശന്റെ കവിത. വരേണ്യ വിഭാഗത്തിന്റെ അധികാര ഘടനയോട് എന്നും കലഹിച്ചു പോന്നിട്ടുള്ള രമേശന്റെ കവിതയിലുണ്ടായിരുന്നത് നിസ്വ ജനപക്ഷപാതം തന്നെയായിരുന്നു.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന നേതാവ് എന്ന നിലയിലും ഗ്രന്ഥശാല സംഘം പ്രവര്‍ത്തകന്‍ എന്ന നിലയിലും ഗ്രന്ഥാലോകം പത്രാധിപന്‍ എന്ന നിലയിലും സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക ലോകത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാനുളള വിധത്തിലുള്ളതായിരുന്നു.

കേരളത്തിലെ പുരോഗമന, രാഷ്ട്രീയ, സാമൂഹ്യ രംഗത്തിന് പൊതുവിലും പുരോഗമന കലാസാഹിത്യ സംഘത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമാണ് രമേശന്റെ വിയോഗംമൂലം ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കര്‍ എംബി രാജേഷ്

കവി എസ് രമേശന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. കേരളത്തിന്റെ സാംസ്‌കാരിക നയരൂപീകരണം, ചലച്ചിത്ര അക്കാദമി രൂപീകരണം, തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സ്ഥാപനം, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ രൂപീകരണം, കേരള ബുക്ക് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ പ്രവര്‍ത്തനം, ത്രിപ്പൂണിത്തുറയില്‍ ആര്‍ക്കിയോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആര്‍ക്കിയോളജി, ഹെരിറ്റേജ്, ആര്‍ട്ട്, ഹിസ്റ്ററി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപനം, തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റിനു സ്വതന്ത്ര പ്രവര്‍ത്തനാവകശം നല്‍കല്‍, തകഴിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ വീടും പരിസരവും ഏറ്റെടുത്ത് തകഴി സ്മാരക കേന്ദ്രം സ്ഥാപിക്കല്‍,കേരള കലാമണ്ഡലത്തെ കല്പിത സര്‍വകലാശാലാ പദവി ലഭ്യമാക്കുന്ന നടപടി ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായകപങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം എന്ന് സ്പീക്കര്‍ അനുസ്മരിച്ചു.

അദ്ദേത്തിന്റെ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദു:ഖത്തില്‍ സ്പീക്കറും പങ്കു ചേര്‍ന്നു.

Tags:    

Similar News