സാങ്കേതിക സര്‍വകലാശാല: ഓഫ്‌ലൈന്‍ പരീക്ഷ നടത്തുന്നതിനെതിരായ വിദ്യാര്‍ഥികളുടെ ഹരജികള്‍ സുപ്രിംകോടതി തള്ളി

Update: 2021-09-01 10:49 GMT

ന്യൂഡല്‍ഹി: എപിജെ അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റര്‍ ബിടെക് ഓഫ്‌ലൈന്‍ പരീക്ഷകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രത്യേക അനുമതി ഹരജി സുപ്രിംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തിവയ്ക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്നാവശ്യപ്പെട്ട് വിവിധ എന്‍ജിനീയറിങ് കോളജുകളില്‍നിന്നുള്ള 29 ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.

കൊവിഡ് ബാധമൂലമോ അനുബന്ധ പ്രശ്‌നങ്ങള്‍ കൊണ്ടോ പരീക്ഷ എഴുതാനാവാത്ത വിദ്യാഥികള്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്നും സപ്ലിമെന്ററി പരീക്ഷ അവരുടെ ആദ്യ ചാന്‍സായി തന്നെ പരിഗണിക്കുമെന്നും സര്‍വകലാശാല സുപ്രിംകോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടുപോവാന്‍ സര്‍വകലാശാലയ്ക്ക് സുപ്രിംകോടതി അനുമതി നല്‍കിയത്. സാങ്കേതിക സര്‍വകലാശാലയ്ക്ക് വേണ്ടി പി വി ദിനേശും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി രഞ്ജിത് മാരാരും ഹാജരായി.

Tags:    

Similar News