കുട്ടികളെ സയന്‍സ് പഠിപ്പിക്കാന്‍ 6ഡി പുസ്തകളുമായി എഎന്‍എ ഇന്‍ഫോടെയ്ന്‍മെന്റ്

എആര്‍, വിആര്‍, വിഡിയോ, ഓഡിയോ, പിഡിഎഫ് നോട്‌സ്, 3ഡി ഇമേജുകള്‍ എന്നിവയുള്‍പ്പെട്ട പുസ്തകങ്ങള്‍ക്കൊപ്പം 3ഡി കണ്ണടയും

Update: 2021-11-13 15:23 GMT

കൊച്ചി:കുട്ടികളെ സയന്‍സ് പഠിപ്പിക്കാന്‍ 6ഡി പുസ്തകളുമായി കൊച്ചി ആസ്ഥാനമായഎഎന്‍എ ഇന്‍ഫോടെയ്ന്‍മെന്റ്.ത്രിഡി സിനിമ കാണുംപോലെ കണ്ണട വെച്ച് വായിക്കാവുന്ന പുസ്തകങ്ങള്‍. എന്നാല്‍ ത്രിഡി ചിത്രങ്ങള്‍ മാത്രമല്ല ഓഗ്മെന്റഡ് റിയാലിറ്റിയും (എആര്‍) വിര്‍ച്വല്‍ റിയാലിറ്റിയും (വിആര്‍) ഉപയോഗിച്ച് സൗരയൂഥത്തിനകത്തും മനുഷ്യശരീരത്തിന്റെ ഉള്ളിലും കടന്നു ചെന്നാലെന്നപോലെ തൊട്ടറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍. ഒപ്പം എആര്‍/വിആര്‍ ആപ്പ് ഉപയോഗിച്ച് ലെക്ചര്‍ വിഡിയോകള്‍ കാണാനും പിഡിഎഫ് നോട്ടുകള്‍ മൊബൈലിലേയ്ക്കും ടാബിലേയ്ക്കും ഡൗണ്‍ലോഡ് ചെയ്യാനും സാധ്യമായ 6ഡി പുസ്തകങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇന്‍ഫോടെയ്ന്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ ജെയ്‌സണ്‍ കെ സാനി പറഞ്ഞു.

മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളും അനാട്ടമിയും, സൗരയൂഥം എന്നിങ്ങനെ രണ്ട് പുസ്തകങ്ങളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ജെയ്‌സണ്‍ കെ സാനി പറഞ്ഞു. ആപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ ആന്തരികാവയവങ്ങളും സൗരയൂഥവും തിരിച്ചു തിരിച്ച് 360 ഡിഗ്രിയില്‍ കാണാം. ആവശ്യമായ ശബ്ദവിവരണങ്ങള്‍ അപ്പപ്പോള്‍ കേള്‍ക്കാം. എആര്‍/വിആര്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ തികച്ചും മാന്ത്രികമായ ലോകത്തെത്തിയാലെന്നപോലെയാണ് ഇവയുടെ രൂപകല്‍പ്പനയെന്നും ജെയ്‌സണ്‍ പറഞ്ഞു.

കൊച്ചിയിലുള്ള കമ്പനിയുടെ ക്രിയേറ്റീവ് സ്റ്റുഡിയോകളിലാണ് എആര്‍/വിആര്‍ ആപ്പുകളുടെയും 3ഡി പുസ്തകങ്ങളുടെയും രൂപകല്‍പ്പനയും പിറവിയും. ഇതിനായി 6 അംഗ ഐടി, ഡിസൈനിംഗ് പ്രൊഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ടെക്‌നിക്കല്‍ ഡയറക്ടര്‍ സജീവന്‍ എന്‍ എസ് പറഞ്ഞു. സൗരയൂഥ പുസ്തകം 1 മുതല്‍ 12 ക്ലാസുകളിലുള്ളവരേയും ഹ്യൂമന്‍ അനാട്ടമി പുസ്തകം 5 മുതല്‍ 12 ക്ലാസുകളിലുള്ള കുട്ടികളേയുമാണ് ലക്ഷ്യമിടുന്നത്.

ഓഗ്മെന്റഡ് റിയാലിറ്റി/വിര്‍ച്വല്‍ റിയാലിറ്റി ലാബുകള്‍ സ്‌കൂളുകളില്‍ സജ്ജീകരിക്കുന്നതിനും കമ്പനിക്ക് പദ്ധതിയുണ്ട്. കോവിഡ് മൂലം വിദ്യാഭ്യാസം ഓണ്‍ലൈനായെങ്കിലും എആര്‍/വിആര്‍ മുതലായ അതിനൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ തീരെ ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ഈ പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ പ്രചോദനമായതെന്ന് സജീവന്‍ പറഞ്ഞു. ഒരു ക്ലാസ്സിലെ എല്ലാ വിഷയങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ള എആര്‍/വിആര്‍ റാങ്ക് ഫയലുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കാനും കമ്പനി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക് www.anainfotainment.com.

Tags:    

Similar News