യുവാവിനെ പ്രണയിച്ചതിന് യുപിയിൽ യുവതിയെ തല്ലിക്കൊന്ന് കുഴിച്ചുമൂടി
യുപിയിലെ സാന്ത കബീര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ യുവതിയുടെ മാതാവിനെയും സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു.
ലഖ്‌നോ: വീടിനടുത്തുള്ള യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പേരില്‍ ഉത്തര്‍പ്രദേശില്‍ 20 കാരിയെ കുടുംബാംഗങ്ങള്‍ കൊന്ന് കുഴിച്ചുമൂടി. യുപിയിലെ സാന്ത കബീര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ യുവതിയുടെ മാതാവിനെയും സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ യുവാവുമായുള്ള അടുപ്പം അവസാനിപ്പിക്കാന്‍ കുടുംബം ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയെങ്കിലും യുവതി അതിന് തയ്യാറായില്ല. വീട്ടുകാരെ അവഗണിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറയുന്നു.
മകള്‍ ഫോണ്‍ ചെയ്യുന്നത് കണ്ട അമ്മ വടിയെടുത്ത് തലയ്ക്ക് മര്‍ദിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. സംഭവത്തില്‍ അറസ്റ്റിലായവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പോലിസ് അറിയിച്ചു. അതേസമയം, യുവതിയുടെ മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചതിനാണ് മറ്റ് മൂന്നുപേരുടെ അറസ്‌റ്റെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പിടിയിലായവരില്‍ ഗ്രാമമുഖ്യനും ഉള്‍പ്പെടുന്നു.
സംഭവം നടന്ന പ്രദേശത്തിന് 10 കിലോമീറ്റര്‍ അകലെ വയലില്‍ വസ്ത്രത്തിന്റെ ഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് കൊലപാതകം പുറത്തറിയുന്നത്. മെയ് 14 നായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞ നാട്ടുകാര്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പോലിസിനോട് പറഞ്ഞത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെ പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ മാതാവ് കുറ്റം സമ്മതിക്കുകയായിരുന്നു.
അടിയേറ്റ യുവതി അബോധാവസ്ഥയിലാവുകയും തുര്‍ച്ചയായി ചര്‍ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രിയോടെ മരിക്കുകയുമായിരുന്നെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍, മകള്‍ വിഷം കഴിച്ച് മരിച്ചെന്നായിരുന്നു കുടുംബം ഗ്രാമമുഖ്യനെ അറിയിച്ചത്. തുടര്‍ന്ന് ഗ്രാമമുഖ്യനും ഇളയ സഹോദരനും മൃതദേഹം ബൈക്കില്‍ അടുത്ത ഗ്രാമത്തിലെത്തിക്കുകയും മൂത്തസഹോദരനും ബന്ധുവും ഉള്‍പ്പെടെയുള്ളര്‍ കൂടെയെത്തി മൃതദേഹം കുഴിച്ചിടുകയുമായിരുന്നെന്ന് പോലിസ് പറയുന്നു.