നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും: രാജ്യമാകെ എന്‍ആര്‍സി നടപ്പാക്കുമെന്നും അമിത് ഷാ

എന്‍ആര്‍സി വിഷയത്തില്‍ ബംഗാള്‍ ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ്.തൃണമൂല്‍ കോണ്‍ഗ്രസ് എങ്ങനെ എതിര്‍ത്താലും ബിജെപി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സമയത്ത് അവര്‍ക്ക് വോട്ട് ചെയ്തിരുന്നതിനാല്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയായിരുന്നു മമതാ ബാനര്‍ജി.

Update: 2019-10-01 12:45 GMT

കൊല്‍ക്കത്ത: രാജ്യമാകെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്ത നേതാജി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനമാണ് അമിത് ഷാ നടത്തിയത്.

എന്‍ആര്‍സി വിഷയത്തില്‍ ബംഗാള്‍ ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ്.തൃണമൂല്‍ കോണ്‍ഗ്രസ് എങ്ങനെ എതിര്‍ത്താലും ബിജെപി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സമയത്ത് അവര്‍ക്ക് വോട്ട് ചെയ്തിരുന്നതിനാല്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയായിരുന്നു മമതാ ബാനര്‍ജി.

എന്നാല്‍, ഇപ്പോഴവര്‍ തൃണമൂലിന് വോട്ട് ചെയ്യുന്നതിനാല്‍ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് മമതയുടെ ശ്രമം. പാര്‍ട്ടി താത്പര്യത്തിന് മുന്‍ഗണന നല്‍കുകയാണ് തൃണമൂല്‍. എന്നാല്‍, രാജ്യതാത്പര്യങ്ങള്‍ക്ക് മുകളില്‍ ഒരു പാര്‍ട്ടിയുടെയും താത്പര്യങ്ങള്‍ കടന്നുവരാന്‍ ബിജെപി അനുവദിക്കില്ല-ഷാ പറഞ്ഞു.

എന്‍ആര്‍സി നടപ്പിലാകില്ലെന്നാണ് ദീദി പറയുന്നത്. നുഴഞ്ഞുകയറ്റക്കാരില്‍ ഒരാളെപോലും രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്. അഭയാര്‍ഥികളായവര്‍ക്ക് പുറത്തുപോകേണ്ടി വരില്ല. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുകയുമില്ല. ഇതാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം അമിത് ഷാ പറഞ്ഞു.

അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. 19 ലക്ഷം ആളുകളാണ് രേഖകള്‍ ശരിയാക്കാത്തതിനാല്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായത്. ബിജെപിയുടെ വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയത് അസം ബിജെപി ഘടകത്തിന്റെയും എതിര്‍പ്പിന് കാരണമായിരുന്നു. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ബിജെപി ബംഗാള്‍ ഘടകം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ നിലനില്‍ക്കെയാണ് രാജ്യമാകെ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: