'ഉചിതമായ സമയത്ത് ഇടപെടും'; കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല വിധിക്കെതിരേയുള്ള വിദ്യാര്‍ത്ഥിനിയുടെ ഹരജിക്ക് അനുമതി നിഷേധിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടക ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവിനെതിരേ വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജിക്ക് സുപ്രിംകോടതി അനുമതി നിഷേധിച്ചു. ഹരജി അടിയന്തരമായി പരിഗണിക്കാവില്ലെന്നും ഉചിതമായ സമയത്ത് ഇടപെടുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരേ ആറ് വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വിദ്യാലയങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരേയാണ് വിദ്യാര്‍ത്ഥിനി സുപ്രിംകോടതിയെ സമീപിച്ചത്.
ഇത്തരം പ്രശ്‌നങ്ങള്‍ ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ മുന്നറിയിപ്പുനല്‍കി.
''ഇത്തരം പ്രശ്‌നങ്ങള്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കരുത്. ഉചിതമായ സമയത്ത് കോടതി ഇടപെടുകതന്നെ ചെയ്യും''- ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ദൂരവ്യാപകമായ സ്വാധീനമുണ്ടാക്കുന്നതാണെന്നും പത്തുവര്‍ഷത്തിലേറെയായി ഹിജാബും ശിരോവസ്ത്രവും ധരിച്ചുകൊണ്ടിരിക്കുകയാണെന്നും വിദ്യാര്‍ത്ഥിനിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല.
'ദയവായി ഇത് കൂടുതല്‍ വിശാലമായ തലങ്ങളിലേക്ക് വ്യാപിപ്പിക്കരുത്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഇവ ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണോ എന്ന് ചിന്തിക്കൂ? ദേശീയ തലത്തില്‍? എന്തെങ്കിലും തെറ്റായി സംഭവിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ സംരക്ഷിക്കും ...'- ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
ഫെബ്രുവരി 15ന് പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ തുടങ്ങും. ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ അവരുടെ വിദ്യാഭ്യാസം തന്നെ തടസ്സപ്പെടും. ഹിജാബ് ധരിക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെയും ഭാഗമാണെന്നും ഹൈക്കോടതി ഉത്തരവ് ഭരണഘടനാ ലംഘനമാണെന്നുമാണ് ഹരജിക്കാരിയുടെ വാദം.
ഹിജാബ് ധരിക്കുന്നതിനെതിരേ ഹിന്ദുത്വ സ്വാധീനത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഒരാഴ്ചയായി കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് വിദ്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കാനാരംഭിച്ചിട്ടുണ്ട്.
ഉഡുപ്പിയിലെ ഒരു ജൂനിയര്‍ കോളജില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോളജ് അധികൃതര്‍ ഹിജാബ് നിരോധിച്ചതിനെ മുസ് ലിം പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതോടെ ഏതാനും ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും ക്ലാസ്സില്‍ ഇരിക്കുന്ന സമയത്ത് ഹിജാബിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശമനുസരിച്ച് വിദ്യാലയങ്ങളില്‍ ഹിജാബ് ധരിച്ച് പ്രവേശനമനുവദിക്കും. ക്ലാസ്സുകളില്‍ പ്രവേശനമുണ്ടാവില്ല.
ഹിജാബ് നിരോധനത്തിനെതിരേ 6 വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജി തിങ്കളാഴ്ച ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കും.

