ന്യൂഡല്‍ഹി: എട്ട് എംപിമാരുടെ സസ്പെന്‍ഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ മൂന്ന് സുപ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിപക്ഷം രാജ്യസഭാ നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അദ്ദേഹത്തെ പിന്തുണച്ച് സമാജ് വാദി പാര്‍ട്ടി, ഡിഎംകെ അംഗങ്ങളും നിലപാടറിയിച്ചു.
അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാവില്ല. ബില്ലിന്‍മേല്‍ വോട്ടെടുപ്പ് ചോദിച്ചാല്‍ അത് അംഗീകരിക്കണം. അത് അംഗത്തിന്റെ അവകാശമാണ്. അവകാശം നിഷേധിച്ച് കാര്‍ഷിക ബില്‍ പാസാക്കിയതിനാണ് അംഗങ്ങള്‍ പ്രതിഷേധിച്ചതെന്നും പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സസ്‌പെന്‍ഷന്‍ നടപടി ഇതാദ്യമായിട്ടല്ല എന്നായിരുന്നു രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ മറുപടി. കാര്‍ഷികബില്ലിനെതിരേയുള്ള പ്രതിഷേധത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനോട് നിലവിട്ടു പെരുമാറിയെന്നാരോപിച്ചാണ് എട്ട് എംപിമാരെ സഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എളമരം കരീം, കെ.കെ. രാഗേഷ് (സിപിഎം) എന്നിവര്‍ക്കുപുറമേ ഡെറിക് ഒബ്രിയന്‍, ഡോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സഞ്ജയ് സിങ് (ആം ആദ്മി പാര്‍ട്ടി), രാജീവ് സത്തവ്, സയ്യദ് നാസിര്‍ ഹുസൈന്‍, റിപുന്‍ ബോറന്‍ (കോണ്‍ഗ്രസ്) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി. കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്.