ഉന്നാവോ ഇരയുടെ ബന്ധുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സുരക്ഷക്കായി നിയോഗിച്ച പോലിസുകാരുടെ മുന്നില്‍ വച്ചാണ് എംഎല്‍എയുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നത്. പോലിസ് പോലും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. കുല്‍ദീപ് ബിജെപി എംഎല്‍എ ആണെന്നു മറക്കരുതെന്നായിരുന്നു പോലിസ് ഭീഷണി

Update: 2019-07-30 08:44 GMT

ലഖ്‌നോ: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാല്‍സംഗ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇരയുടെ ബന്ധുക്കള്‍. ഇരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബന്ധുക്കള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിക്കു പുറത്തു നടത്തിയ പ്രതിഷേധത്തിനിടക്കായിരുന്നു ബന്ധുക്കളുടെ വെളിപ്പെടുത്തലുകള്‍.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും ജയിലിലുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നു ബന്ധുക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു.

എംഎല്‍എയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണി സന്ദേശം ലഭിക്കാറുണ്ട്. ജീവന്‍ വേണമെങ്കില്‍ മൊഴി മാറ്റിപ്പറയണം. കേസുമായി മുന്നോട്ടു പോവാനാണ് തീരുമാനമെങ്കില്‍ ജീവന്‍ നഷ്ടപ്പെടുക തന്നെ ചെയ്യുമെന്നായിരുന്നു ജയിലില്‍ നിന്നും കുല്‍ദീപ് സിങ് ഭീഷണിപ്പെടുത്തിയിരുന്നത്.

തങ്ങളുടെ സുരക്ഷക്കായി നിയോഗിച്ച പോലിസുകാരുടെ മുന്നില്‍ വച്ചാണ് എംഎല്‍എയുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലമെന്നു എംഎല്‍എയുടെ ആളുകളും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കുല്‍ദീപിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചപ്പോഴേ ഭീഷണികള്‍ തുടര്‍ന്നിരുന്നു. പോലിസ് പോലും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. കുല്‍ദീപ് ബിജെപി എംഎല്‍എ ആണെന്നു മറക്കരുതെന്നായിരുന്നു പോലിസ് ഭീഷണി. കുല്‍ദീപിനെതിരേ പരാതി നല്‍കിയാലും സര്‍ക്കാര്‍ എംഎല്‍എയ്‌ക്കൊപ്പമായിരിക്കുമെന്നും പോലിസ് വ്യക്തമാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.



 

കഴിഞ്ഞ ദിവസമാണ് ഇരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തത്. ഇവരെ ഇടിച്ച ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് മായിച്ച നിലയിലാണ്. അപകടം നടന്ന ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും പോലിസ് കേസെടുത്തിരുന്നില്ല. പിന്നീട് വിവാദമായതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലഖ്‌നോ എഡിജിപി പോലിസിന് നിര്‍ദേശം നല്‍കിയത്. നമ്പര്‍ പ്ലേറ്റ് മായിച്ച സംഭവത്തില്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും പോലിസ് അറിയിച്ചു.

അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നില അതീവ ഗുരുതമായി തുടരുകയാണ്.

പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവ സമയം സുരക്ഷാ ചുമതലയുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഈ പോലിസുകാര്‍ തന്നെയാണ് യാത്രാവിവരം, ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങിനു ചോര്‍ത്തിനല്‍കിയതെന്ന് അപകടക്കേസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉച്ചക്ക് ഒന്നിന് ലഖ്‌നൗവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ റായ്ബറേലി ഫത്തേപൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. യുവതിയെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഫലമാണ് അപകടമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.



 

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. 

Tags:    

Similar News