ഇന്ത്യയിലെ യുഎപിഎ പ്രയോഗം ഭയപ്പെടുത്തുന്നത്: ഐക്യരാഷ്ട്ര സഭ
അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന് മാധ്യമപ്രവർത്തകരെ തടവിലിട്ടതിൽ ബേഷ്ലെറ്റ് ആശങ്ക രേഖപ്പെടുത്തി.
ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ഇന്ത്യയിലുടനീളം പ്രയോഗിക്കുന്നത് ഭയപ്പെടുത്തുന്നതാണെന്ന് മനുഷ്യാവകാശങ്ങൾക്കുള്ള ഐക്യരാഷ്ട്ര സഭ സ്ഥാനപതി മിഷേൽ ബേഷ്ലെറ്റ് കുറ്റപ്പെടുത്തി. ഏറ്റവും കൂടുതൽ പേർക്കെതിരേ യുഎപിഎ ചുമത്തിയത് ജമ്മു-കശ്മീരിലാണെന്നും യുഎൻ മനുഷ്യാവകാശ സ്ഥാനപതി കൂട്ടിച്ചേർത്തു.
അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന് മാധ്യമപ്രവർത്തകരെ തടവിലിട്ടതിൽ ബേഷ്ലെറ്റ് ആശങ്ക രേഖപ്പെടുത്തി. പൊതുപരിപാടികൾക്കുള്ള നിയന്ത്രണം, വാർത്താവിനിമയ നിരോധനം എന്നിവ ജമ്മു-കശ്മീരിൽ തുടരുകയാണെന്നും മാധ്യമ പ്രവർത്തകർ മുമ്പില്ലാത്ത വിധം സമ്മർദം നേരിടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഭീകരപ്രവർത്തനം തടയാനും വികസനം പ്രോൽസാഹിപ്പിക്കാനുമുള്ള സർക്കാർ ശ്രമങ്ങളെ അംഗീകരിച്ച ബേഷ്ലെറ്റ് ജമ്മു കശ്മീരിന് മേലുള്ള നിയന്ത്രണങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളിലും കൂടുതൽ അസ്വസ്ഥതകളിലും എതിർപ്പിലുമാണ് കലാശിക്കുകയെന്നും മുന്നറിയിപ്പ് നൽകി. ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 48 -ാമത് യോഗത്തിൽ ആമുഖ ഭാഷണം നടത്തുകയായിരുന്നു മിഷേൽ ബേഷ്ലെറ്റ്.