സ്ഥിതി അതീവ ഗുരുതരം, ലോകത്ത് 45 ദശലക്ഷം പേര്‍ പട്ടിണിയില്‍ വലയുന്നു; മുന്നറിയിപ്പുമായി യുഎന്‍
സര്‍വേ നടത്തിയ 43 രാജ്യങ്ങളില്‍നിന്ന് അതിദയനീയമായ വിവരങ്ങളാണ് പുറത്തുവന്നത്. ഇവിടെ പട്ടിണി മൂലം കുടുംബങ്ങള്‍ കുറച്ച് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുകയോ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യുന്നു. ഇത് അപകടകരമായ സാഹചര്യമാണ്. ചിലപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുകയും മാതാപിതാക്കള്‍ ഭക്ഷണം ത്യജിക്കുകയും പട്ടിണി കിടക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.
ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ നേരിടുന്നത് ലോകം കണ്ടതില്‍ വെച്ചേറ്റവും ഭീതിതമായ പട്ടിണി ദുരന്തം. 43 രാജ്യങ്ങളിലെ 45 ദശലക്ഷത്തോളം പേരാണ് രൂക്ഷമായ പട്ടിണിയില്‍ വലഞ്ഞുകൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ലോകത്തെ പല രാജ്യങ്ങളിലെയും സ്ഥിതി അതീവഗുരുതരമാണ്. ഐക്യരാഷ്ട്രസഭ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ലോകത്ത് പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന ജനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞവര്‍ഷം 42 ദശലക്ഷം പേരാണ് പട്ടിണിയില്‍ വലഞ്ഞിരുന്നത്. 2019ല്‍ ആവട്ടെ ഇത് 27 ദശലക്ഷമായിരുന്നു. സര്‍വേ നടത്തിയ 43 രാജ്യങ്ങളില്‍നിന്ന് അതിദയനീയമായ വിവരങ്ങളാണ് പുറത്തുവന്നത്. ഇവിടെ പട്ടിണി മൂലം കുടുംബങ്ങള്‍ കുറച്ച് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുകയോ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യുന്നു. ഇത് അപകടകരമായ സാഹചര്യമാണ്. ചിലപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുകയും മാതാപിതാക്കള്‍ ഭക്ഷണം ത്യജിക്കുകയും പട്ടിണി കിടക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.
ക്ഷാമത്തിന്റെ തീവ്രത കൂടുതല്‍ അനുഭവിക്കുന്ന മഡഗാസ്‌കറില്‍ ജീവന്‍ നിലനിര്‍ത്താന്‍ ചിലര്‍ വെട്ടുക്കിളികളെയോ കാട്ട് ഇലകളോ കള്ളിച്ചെടിയോ കഴിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എത്യോപ്യ, ഹെയ്തി, സൊമാലിയ, അംഗോള, കെനിയ, ബുറുണ്ടി എന്നീ രാജ്യങ്ങളിലാണ് ദാരിദ്ര്യം അതിരൂക്ഷമായിട്ടുള്ളത്. ഇതിന് പുറമെ അഫ്ഗാനിസ്താനിലും ദാരിദ്ര്യം അതിരൂക്ഷമാണ്. യുദ്ധത്തിന്റെ അനന്തര ഫലമായാണ് പല രാജ്യങ്ങളും പട്ടിണിയിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും കൂപ്പുകുത്തുന്നതെന്നാണ് യുഎന്‍ മുമ്പ് പുറത്തുവിട്ട റിപോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം, കാലാവസ്ഥാ വ്യതിയാനം, കൊവിഡ് മഹാമാരി എന്നിവ പട്ടിണി ബാധിതരുടെ എണ്ണം വര്‍ധിക്കാനിടയാക്കി.
പുതിയ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ 45 ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്നാണ് വ്യക്തമാവുന്നതെന്ന് ഡബ്ല്യുഎഫ്പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്‌ലി പറഞ്ഞു. അഫ്ഗാനിസ്താനില്‍ പട്ടിണിയില്‍ വലയുന്ന 23 ദശലക്ഷം ആളുകളെ സഹായിക്കുന്നതിന് ഡബ്ല്യുഎഫ്പി പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നതായി വസ്തുതാന്വേഷണം നടത്തിയ ഡേവിഡ് ബീസ്‌ലി വ്യക്തമാക്കി. ഇന്ധനച്ചെലവ് ഉയര്‍ന്നു, ഭക്ഷ്യവില കുതിച്ചുയരുന്നു, വളങ്ങള്‍ കൂടുതല്‍ ചെലവേറിയതായി. ഇതെല്ലാം അഫ്ഗാനിസ്താനില്‍ ഇപ്പോള്‍ സംഭവിക്കുന്നതുപോലെയുള്ള പുതിയ പ്രതിസന്ധികളിലേക്കും യെമന്‍, സിറിയ പോലുള്ള സ്ഥലങ്ങളില്‍ ദീര്‍ഘകാല അടിയന്തരാവസ്ഥകളിലേക്കും നയിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടും പട്ടിണി നേരിടുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സഹായം വര്‍ധിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡബ്ല്യുഎഫ്പി പറയുന്നു. പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന ഫണ്ടുകളുടെ കാര്യത്തില്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ആവശ്യകതയനുസരിച്ച് സഹായം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. ലോകമെമ്പാടുമുള്ള ക്ഷാമം ഒഴിവാക്കുന്നതിനുള്ള ചെലവ് ഇപ്പോള്‍ ഏഴ് ബില്യന്‍ ഡോളറാണെന്നാണ് കണക്കാക്കുന്നത്. ഇത് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏകദേശം 6.6 ബില്യനായിരുന്നു. കടുത്ത വിശപ്പിനെ നേരിടാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്ന് ഡബ്ല്യുഎഫ്പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

