എങ്ങും കൂട്ടക്കുഴിമാടങ്ങള്‍, ഒന്നില്‍ 200 മൃതദേഹങ്ങള്‍; മരിയുപോളില്‍ നിന്ന് ഹൃദയഭേദകമായ കാഴ്ചകള്‍

ഫെബ്രുവരി 24ന് റഷ്യ യുക്രെയ്ന്‍ ആക്രമിച്ചതിനുശേഷം ഇതുവരെ 1,035 സാധാരണ പൗരന്‍മാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഔദ്യോഗികമായി അറിയിച്ചതിനേക്കാള്‍ വളരെ കൂടുതലാണ് മരണസംഖ്യയെന്നാണ് യുഎന്‍ കരുതുന്നത്.

Update: 2022-03-25 15:49 GMT

ലിവിവ്: റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ യുക്രെയ്ന്‍ തുറമുഖനഗരമായ മരിയുപോളില്‍ എങ്ങും കൂട്ടക്കുഴിമാടങ്ങള്‍. ആഴ്ചകളായി റഷ്യന്‍ സൈന്യം യുക്രെയ്ന്‍ പിടിച്ചെടുക്കുന്നതിനായി നടത്തുന്ന അധിനിവേശത്തിന്റെ തീവ്രത വരച്ചുകാട്ടുന്നതാണ് പുറത്തുവന്ന റിപോര്‍ട്ടുകള്‍. ഒരു കുഴിമാടത്തില്‍ മാത്രം ഇരുനൂറിലധികം പേരെ അടക്കം ചെയ്തിരിക്കുന്നതായി മേഖലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ഉപരോധം തുടരുന്ന മരിയുപോളിലെ കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി സംഘം പറയുന്നു.


 നാശനഷ്ടങ്ങളുടെ തോത് വിലയിരുത്താന്‍ ശ്രമിച്ചുവരികയാണെന്ന് യുക്രെയ്‌നിലെ യുഎന്‍ മനുഷ്യാവകാശ നിരീക്ഷണ ദൗത്യസംഘ മേധാവി മട്ടില്‍ഡ ബോഗ്‌നര്‍ അറിയിച്ചു. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. അതിലൊന്നില്‍ ഏകദേശം 200 പേരുണ്ടെന്നാണ് കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു.


 എന്നാല്‍, മരിച്ചവരെല്ലാം സാധാരണ പൗരന്‍മാരാണെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 24ന് റഷ്യ യുക്രെയ്ന്‍ ആക്രമിച്ചതിനുശേഷം ഇതുവരെ 1,035 സാധാരണ പൗരന്‍മാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. യുക്രെയ്‌നിലെ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎന്‍ മനുഷ്യാവകാശ ഓഫിസില്‍ 50 ഓളം ജീവനക്കാരാണ് ജോലിചെയ്യുന്നത്.


 യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിലുള്ള ബുദ്ധിമുട്ട് മൂലം യഥാര്‍ഥ മരണസംഖ്യ കണക്കാക്കാന്‍ കഴിയില്ല. ഔദ്യോഗികമായി അറിയിച്ചതിനേക്കാള്‍ വളരെ കൂടുതലാണ് മരണസംഖ്യയെന്നാണ് യുഎന്‍ കരുതുന്നത്. കാരണം ആഴ്ചകളായി മേഖലയില്‍ കനത്ത ബോംബാക്രമണമാണ് നടക്കുന്നത്. മൃതദേഹങ്ങള്‍ പലതും തെരുവില്‍ ചിതറിക്കിടക്കുന്ന കാഴ്ചയാണ് മരിയുപോളില്‍ കാണാന്‍ കഴിയുന്നത്. മൃതദേഹങ്ങള്‍ എടുക്കുന്നത് അപകടരമായതിനാലാണ് തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇവ പിന്നീട് കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്യും.


 സാധാരണക്കാരുടെ മരണവും അവരുടെ വസ്തുവകകള്‍ നശിപ്പിക്കലും നിലവിലെ തത്വങ്ങളുടെ ലംഘനമാണെന്നും യുഎന്‍ സംഘം കുറ്റപ്പെടുത്തുന്നു. ഞായറാഴ്ച റഷ്യന്‍ സേനയുടെ കൈവശമുള്ള മരിയുപോളിന്റെ ഒരുഭാഗത്തെത്തിയ റോയിട്ടേഴ്‌സ് പത്രപ്രവര്‍ത്തകന്‍ റോഡരികില്‍ നിരവധി മൃതദേഹങ്ങള്‍ കിടക്കുന്നതും റോഡരികിലെ പുല്ലില്‍ ഒരു കൂട്ടം ആളുകള്‍ കുഴിമാടങ്ങള്‍ കുഴിക്കുന്നതും കണ്ടതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച മരിയുപോളിനെ നാടക തിയറ്റര്‍ ലക്ഷ്യമാക്കി റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടതായ റിപോര്‍ട്ടുകളാണ് അവസാനമായി പുറത്തുവന്നത്.


 രക്ഷയ്ക്കായി അഭയം തേടിയ സാധാരണക്കാരാണ് ആക്രമണത്തിനിരയായത്. ഇതുപോലെ സ്‌കൂളുകളിലും മറ്റും അഭയം തേടിയവരും റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഫെബ്രുവരി 24 മുതല്‍ തങ്ങള്‍ നടത്തുന്ന 'പ്രത്യേക ഓപറേഷനി' ല്‍ യുക്രെയ്‌നിലെ സാധാരണക്കാരെ ലക്ഷ്യം വച്ചെന്ന ആരോപണം റഷ്യ നിഷേധിച്ചു. തങ്ങള്‍ ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ലെന്ന് യുക്രേനിയന്‍ അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

Tags:    

Similar News