സത്യം എന്നായാലും പുറത്തുവരും; സോളാര്‍ കേസ് വെളിപ്പെടുത്തലില്‍ ഉമ്മന്‍ചാണ്ടി

Update: 2020-11-28 11:04 GMT

തിരുവനന്തപുരം: സോളാര്‍ കേസില്‍ തനിക്കെതിരായ പേരില്‍ ലൈംഗിക ആരോപണത്തിനു പിന്നില്‍ കെ ബി ഗണേഷ് കുമാറാണെന്ന കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം എന്നായാലും പുറത്തുവരുമെന്നും തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താനൊരു ദൈവ വിശ്വാസിയാണ്. ആരോപണങ്ങളുണ്ടായപ്പോള്‍ ദു:ഖിച്ചിട്ടില്ല. ഇപ്പോള്‍ അതിലെ സത്യാവസ്ഥ പുറത്തുവരുമ്പോള്‍ അത്യധികം സന്തോഷിക്കുന്നില്ല. സോളാറില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യം തനിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    അതേസമയം, ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഗൂഢാലോചന ഉണ്ടാവുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് മറുപടി നല്‍കാനില്ല. കേസില്‍ ആരുടെയും പേര് താന്‍ പറഞ്ഞിട്ടില്ല. ഇനി പറയില്ല. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ആരോപണങ്ങളെല്ലാം നേരിടേണ്ടി വരും. അതെല്ലാം സഹിക്കണം. ആര്‍ക്കെതിരേയും പ്രതികാരം ചെയ്യാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    സോളാര്‍ കേസ് പ്രതി ഉമ്മന്‍ചാണ്ടിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചെന്ന കത്ത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഗണേഷ് കുമാര്‍ ഇടപെട്ട് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നുമായിരുന്നു കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ വെളിപ്പെടുത്തിയത്.

Tags:    

Similar News