അസമിലെ എന്‍ആര്‍സി കോ-ഓഡിനേറ്റര്‍ക്ക് സ്ഥലം മാറ്റം

ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ് പരസ്യപ്പെടുത്തണമെന്നും സുപ്രിംകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Update: 2019-10-18 06:16 GMT

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) കോ-ഓഡിനേറ്റര്‍ പ്രതീക് ഹജേലയെ ഉടന്‍ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിട്ട് സുപ്രിംകോടതി. ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ് പരസ്യപ്പെടുത്തണമെന്നും സുപ്രിംകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പെട്ടെന്ന് സ്ഥലം മാറ്റാന്‍ എന്തെങ്കിലും കാരണമുണ്ടായിരുന്നോയെന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ചോദ്യത്തിന് എന്തെങ്കിലും കാരണമില്ലാതെ സ്ഥലം മാറ്റങ്ങള്‍ നടക്കാറില്ലേ എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തിരിച്ചു ചോദിച്ചത്. എന്നാല്‍, സ്ഥലം മാറ്റത്തിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഹജേലയുടെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടനെ തുടര്‍ന്നാണ് സ്ഥലമാറ്റ ഉത്തരവ് എന്നാണ് സൂചന.

48കാരനായ പ്രതീക് ഹജേല 1995 അസംമേഘാലയ കേഡര്‍ ഐഎഎസ് ഓഫിസറാണ്. ഹജേലയുടെ മേല്‍നോട്ടത്തില്‍ ആഗസ്റ്റ് 31 നാണ് അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടികയില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായിരുന്നു. പുറത്തായവരില്‍ ഭൂരിപക്ഷവും ബംഗ്ലാദേശില്‍നിന്നു കുടിയേറിയ ഹിന്ദു സമുദായത്തില്‍പെട്ടവരായിയിരുന്നു. ഇതിനെതിരേ ബിജെപി മുന്നോട്ട് വന്നിരുന്നു.

Tags: