മോദിയുടേത് തള്ള് മാത്രം; എംബസി നിർദേശ പ്രകാരം ഖർകിവ് വിട്ട ഇന്ത്യക്കാർ ദുരിതത്തിൽ

യുക്രെയ്‌നില്‍ കുടുങ്ങിയ ജനങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Update: 2022-03-05 10:07 GMT

കീവ്: ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ഖർകിവിന് പുറത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങിയ വിദ്യാർഥികൾ അടക്കമുള്ള 500 ഇന്ത്യക്കാർ ദുരിതത്തിൽ. കൊടും തണുപ്പിൽ ഭക്ഷണമില്ലാതെ ഇനി എങ്ങോട്ട് എന്നറിയാതെ കാത്തിരിക്കുകയാണ് അവർ. രണ്ട് ദിവസം മുമ്പ് എംബസി പുറത്തിറക്കിയ നിർദേശ പ്രകാരം ഖർകിവ് നഗരം വിട്ടവർക്കാണ് ഈ ദുരവസ്ഥ.

എംബസി നിർദേശ പ്രകാരം പിസോചിൻ, ബാബായ്, ബെസ്ലിയുഡിവ്ക എന്നിവിടങ്ങളിൽ എത്തിയവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ബാബയ്‌ലും ബെസ്ലിയുഡിവ്കയിലും അധികം വിദ്യാർഥികളാണ്. ഖർകിവിൽ നിന്നുള്ള ട്രെയിനുകളിൽ കയറാൻ കഴിയാത്തതിനാൽ പിസോച്ചിനിലേക്ക് 11 കിലോമീറ്റർ നടന്ന് എത്തിയവരാണ് ഇവർ.

മാർച്ച് രണ്ടിന് എംബസി ഇറക്കിയ ഉത്തരവിൽ, "വാഹനങ്ങളോ ബസുകളോ ലഭിക്കാത്തവരും റെയിൽവേ സ്റ്റേഷനുകളിൽ കഴിയുന്നതുമായ വിദ്യാർഥികൾക്ക് കാൽനടയായും പോകാം. ഉടൻ തന്നെ തിരിക്കുക. ഇന്ത്യക്കാർ എല്ലാവരും ഇന്ന് (യുക്രെയ്ൻ സമയം) വൈകുന്നേരം ആറ് മണിക്ക് എത്തിച്ചേരണം." എന്നായിരുന്നു അറിയിപ്പ്.

എംബസി അറിയിപ്പ് പ്രകാരം രണ്ട് ദിവസം മുൻപ് പിസോച്ചിനിൽ എത്തിയവർ ദുരിതത്തിൽ ആണെന്ന് മധ്യപ്രദേശിൽ നിന്നുള്ള ഖർകിവ് നാഷണൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ (കെഎൻഎംയു) ഒന്നാം വർഷ വിദ്യാർഥിയായ ഹിമാൻഷു രാജ് മൗര്യ പറഞ്ഞു. "രണ്ട് ദിവസം മുമ്പ് ഞങ്ങൾ ഇവിടെയെത്തി, എംബസി അറിയിപ്പിൽ ഉണ്ടായിരുന്ന സ്ഥലങ്ങളിലൊന്നാണ് പിസോച്ചിൻ. ഞങ്ങൾ ഇപ്പോൾ ഇവിടെയാണ്, പക്ഷേ വളരെ കുറച്ച് ഭക്ഷണമേ ഉള്ളൂ… ഒരു കഷ്ണം ബ്രെഡ് അല്ലെങ്കിൽ ഒരു പാത്രം സൂപ്പാണ് ദിവസവും ലഭിക്കുന്നത്. ഇവിടെ നിന്ന് ബസുകളുണ്ട്, പക്ഷേ അതിന് പണം നൽകണം. ബസുകളിൽ 500 ഡോളർ വരെ ആവശ്യപ്പെടുന്നുണ്ട്, പക്ഷേ എന്റെ പക്കൽ ഒരു ഡോളർ പോലും ഇല്ല." ഹിമാൻഷു പറഞ്ഞു.

"ഞങ്ങൾ ഹോസ്റ്റലിലെ ബങ്കറിലായിരുന്നു താമസിച്ചിരുന്നത്. മാർച്ച് രണ്ടിന് ഞങ്ങൾ നടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ഹോസ്റ്റലിൽ നിന്ന് ഏകദേശം 1000 പേർ ഉണ്ടായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ യുക്രെയ്നികൾ ഞങ്ങളെ ട്രെയിനിൽ കയറാൻ അനുവദിച്ചില്ല. പെൺകുട്ടികളും കുട്ടികളും മാത്രമേ ട്രെയിനിൽ കയറൂ എന്നും പുരുഷന്മാരെ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാൽ ഇന്ത്യൻ പെൺകുട്ടികളെ പോലും ട്രെയിനിൽ അനുവദിച്ചില്ല. അതിനിടെ റെയിൽവേ സ്റ്റേഷന് സമീപം ഒരു ആക്രമണം ഉണ്ടായി, ഞങ്ങൾ പേടിച്ച് അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് പോയി. തുടർന്ന് പിസോചിനിലേക്ക് നടക്കാനുള്ള ഉപദേശം വന്നു, അങ്ങനെ ഞങ്ങൾ നടക്കാൻ തീരുമാനിച്ചു, "അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇവിടെ കർഫ്യൂ ആണ്‌ , ഭക്ഷണം കണ്ടെത്താൻ പ്രയാസമാണ്. ഇവിടെ ഷെല്ലാക്രമണത്തിന്റെ ശബ്ദം കേൾക്കാം." ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുള്ള കെഎൻഎംയുവിലെ ഒന്നാം വർഷ വിദ്യാർഥി സാഗർ കുമാർ ഗുപ്ത പറഞ്ഞു. പിസോചിനിലെ ഏകദേശം വിദ്യാർഥികളുടെ എണ്ണം 500 ആണെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് ആളുകൾ പണം നൽകി സ്വകാര്യ ബസുകളിൽ പോയിരുന്നു, ഏകദേശം 900 ഓളം ആളുകൾ ഇപ്പോഴും പിസോചിനിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഭോപ്പാലിൽ നിന്നുള്ള നാലാം വർഷ വിദ്യാർഥിയായ അയാൻ ഫൈസ് വ്യക്തമാക്കി.

വിദ്യാർഥികളുടെ അഡ്‌മിഷന് സഹായിക്കുന്ന ഏജൻസികളാണ് സ്വകാര്യ ബസുകൾ ക്രമീകരിക്കുന്നതെന്ന് ഹിമാൻഷുവും അയാനും പറഞ്ഞു. "ഇപ്പോൾ, ഞങ്ങൾ ഒരുതരം അഭയ കേന്ദ്രത്തിലാണ്, ഒരു കാംപസിലാണ്. എന്നാൽ ഇവിടെ നിന്ന് എങ്ങോട്ട് പോകും? ഹംഗറി, പോളണ്ട് അതിർത്തികളിലേക്ക് എങ്ങനെ എത്തിച്ചേരാനാകും?" ഇതൊന്നും അറിയില്ലെന്ന് അയാൻ പറഞ്ഞു.

"ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ, അവിടെ പ്രശ്നമുണ്ടായി. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ട്രെയിനിൽ കയറാൻ കഴിഞ്ഞുള്ളൂ, ചില വിദ്യാർഥികൾക്ക് പരുക്കേറ്റു. ഞങ്ങൾ പിസോചിനിലേക്ക് നടന്നു, ഞങ്ങൾക്ക് ഭക്ഷണമില്ലായിരുന്നു. 500 മുതൽ 600 വരെ ആളുകളാണ് ഇപ്പോൾ ഇവിടെയുള്ളത്. ബസുകൾ ക്രമീകരിക്കുന്ന ഏജൻസികൾ ഞങ്ങളെ ലിവിവിലേക്കോ പോളണ്ടിന്റെ അതിർത്തിയിലേക്കോ കൊണ്ടുപോകുമെന്ന് പറയുന്നു, പക്ഷേ പണം നൽകാൻ ആവശ്യപ്പെടുന്നു. ഞങ്ങൾ മറ്റുള്ളവരേക്കാൾ റഷ്യൻ അതിർത്തിയോട് അടുത്താണ്." പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു വിദ്യാർഥി പറഞ്ഞു.

300 ഓളം ഇന്ത്യക്കാർ ഖർകിവിലും 700 ഓളം പേർ കടുത്ത പോരാട്ടം നടക്കുന്ന സുമിയിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. പിസോചിനിലെ 900-ലധികം ഇന്ത്യക്കാരിൽ ചിലരെ അവിടെ നിന്ന് അഞ്ച് ബസുകളിലായാണ് കൊണ്ടുപോകുന്നത്. ലിവിവിനടുത്തുള്ള പടിഞ്ഞാറൻ അതിർത്തികളിൽ 1000-ത്തിൽ താഴെ ആളുകളാണുള്ളത്.

അതേസമയം യുക്രെയ്‌നില്‍ കുടുങ്ങിയ ജനങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച്ച ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30 മുതൽ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്പുട്‌നിക് ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.