പ്രസിഡന്റ് മഡുറോയുടെ മോചനം ആവശ്യപ്പെട്ട് വെനസ്വേലയില്‍ ആയിരങ്ങള്‍ തെരുവില്‍
കാരക്കസ്: പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെനസ്വേലയില്‍ ആയിരക്കണക്കിന് ആളുകള്‍ മാര്‍ച്ച് നടത്തി. ഒരുമാസം മുമ്പാണ് അമേരിക്കന്‍ സൈന്യം അര്‍ദ്ധരാത്രി നടത്തിയ ഓപറേഷനിലൂടെ മഡൂറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും തട്ടിക്കൊണ്ട് പോയത്. നിയമവിരുദ്ധ തടവറയില്‍ നിന്ന് പ്രസിഡന്റിനെ ഉടന്‍ മോചിപ്പിക്കണമെന്ന് വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസിലേക്ക് മാര്‍ച്ച് നടത്തിയ ആയിരങ്ങള്‍ ആവശ്യപ്പെട്ടു.
''വെനസ്വേലയ്ക്ക് നിക്കോളാസ് വേണം!'' എന്ന മുദ്രാവാക്യം വിളിച്ചാണ് ചൊവ്വാഴ്ച നടന്ന ''ഗ്രാന്റ് മാര്‍ച്ച'' എന്ന പേരിലുള്ള പ്രതിഷേധത്തില്‍ ജനങ്ങള്‍ അണിനിരന്നത്.
അപഹരിക്കപ്പെട്ട പ്രസിഡന്റിനെ പിന്തുണച്ച് ആയിരങ്ങള്‍ പ്ലക്കാര്‍ഡുകള്‍ കൈയില്‍ പിടിച്ചിരുന്നു. അമേരിക്കന്‍ ജയിലില്‍ തടവിലായിരിക്കുന്ന ദമ്പതികളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെടുന്ന വാചകങ്ങളുള്ള ടി-ഷര്‍ട്ടുകളും പലരും ധരിച്ചിരുന്നു.
''സാമ്രാജ്യത്വ ശക്തികള്‍ അവരെ തട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ക്ക് അവരെ തിരികെ വേണം,'' എന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കൈവശം വച്ചിരുന്ന ഒരു ബാനറില്‍ എഴുതിയിരുന്നു.
തടവിലായ പ്രസിഡന്റിന്റെ മകനും വെനസ്വേലയിലെ നാഷണല്‍ അസംബ്ലി അംഗവുമായ നിക്കോളാസ് മദൂറോ ഗുവേറ, വേദിയില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു. ജനുവരി 3-ന് അമേരിക്കന്‍ സൈന്യം തന്റെ പിതാവിനെ തട്ടിക്കൊണ്ട് പോയ സംഭവം നമ്മുടെ മുഖത്ത് മായാത്ത അടയാളമായി നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
''വിദേശ സൈന്യം നമ്മുടെ മാതൃഭൂമിയുടെ മണ്ണ് അശുദ്ധമാക്കി,'' തന്റെ പിതാവിനെ അപഹരിച്ച രാത്രിയെ കുറിച്ച് മദൂറോ ഗുവേറ പറഞ്ഞു.
സര്‍ക്കാര്‍ ആഹ്വാനം ചെയ്ത മാര്‍ച്ചില്‍ നിരവധി പൊതുമേഖലാ ജീവനക്കാര്‍ പങ്കെടുത്തു. സംഗീതം മുഴക്കിക്കൊണ്ടിരുന്ന ട്രക്കുകളുടെ അകമ്പടിയോടെ മാര്‍ച്ച് തെരുവുകള്‍ ജനസമുദ്രമാക്കി.
പ്രസിഡന്റ് മഡൂറോയുടെയും സിലിയ ഫ്‌ലോറസിന്റെയും തടങ്കല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവും രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണിയായ അപകടകരമായ നീക്കമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
