മതിയായ രേഖകളില്ലാതെ രാജ്യത്തെത്തുന്നവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും; റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരേ ആഭ്യന്തര സഹമന്ത്രി

Update: 2021-08-10 13:49 GMT

ന്യൂഡല്‍ഹി: മതിയായ യാത്രാ രേഖകളില്ലാതെ രാജ്യത്തെത്തുന്ന ആരെയും അനധികൃത കുടിയേറ്റക്കാരായി മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി പാര്‍ലമെന്റില്‍ പറഞ്ഞു. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നത്തിളെക്കുറിച്ചുളള ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം.

യാത്രാരേഖകളില്ലാതെ എത്തുന്നവരുടെ യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാരിന്റെ കയ്യിലില്ലെന്നും മന്ത്രി പറഞ്ഞു. 1967ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അഭയാര്‍ത്ഥികളായി എത്തുന്നവരടക്കം എല്ല്ാ വിദേശികളും വിദേശി നിയമം, 1946ന്റെ പരിധിയിലാണ് വരിക. രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്റ്റ്, 1939, പാസ്‌പോര്‍ട്ട് ആക്റ്റ് 1920, പൗരത്വ നിയമം 1955 അതായി ബന്ധപ്പെട്ട റൂളുകള്‍ മറ്റ് ഉത്തരവുകളും വിദേശികളായി ഇന്ത്യയിലെത്തുന്നവര്‍ക്ക് ബാധകമാണ്.

റോഹിന്‍ഗ്യന്‍ കുടിയേറ്റക്കാര്‍ നിയമവിരുദ്ധമായപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതായ വിവരമുണ്ടെന്ന് മന്ത്രി പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുളളവരുടെ വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടുക, അവരുടെ പേര് വിവരങ്ങളും ബയോമെട്രിക് രേഖകള്‍ എടുക്കുക, നിയമനടപടികള്‍ ആരംഭിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍.

2021 മാര്‍ച്ച് 30ന് ഇതുസംബന്ധിച്ച ഉത്തരവ് പുപ്പെടുവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.