18 വയസ്സ് തികഞ്ഞവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ബിജെപി പ്രവര്‍ത്തനായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ്. ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Update: 2021-04-09 09:08 GMT

ന്യൂഡല്‍ഹി: 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട്

ബിജെപി പ്രവര്‍ത്തനായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ്. ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഇത്തരം ഹരജികള്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമുള്ളതാണെന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

ബിജെപി പ്രവര്‍ത്തനായ അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹരജി നല്‍കിയിരുന്നത്. വിവിധ വിഭാഗങ്ങളില്‍ വലിയ തോതില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ട്. കണ്‍കെട്ട് വിദ്യ ഇതിനായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവയെല്ലാം നടക്കുന്നത് നിര്‍ബന്ധിതമായിട്ടാണ്. ഇവ തടയണം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹരജിയാണ് ഇന്ന് കോടതി തള്ളിയത്.

18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാത്രമല്ല ഇത്തരം ഹരജികളുമായി ഇനി ആരെങ്കിലും സുപ്രീം കോടതിയിലേക്ക് വരികയാണെങ്കില്‍ അവര്‍ക്കെതിരെ പിഴ ചുമത്തുന്നതാണെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ആ സാഹചര്യത്തില്‍ ഹരജി പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരന്‍ അറിയിക്കുകയായിരുന്നു. അതിന് അനുമതി നല്‍കികൊണ്ടാണ് സുപ്രീംകോടതി ഈ ഹരജി തള്ളിയിരിക്കുന്നത്.

Tags:    

Similar News