ഇടതു മുന്നണി വിജയമുറപ്പിക്കുന്നത് 54 സീറ്റുകളില്‍ മാത്രം; 35 മണ്ഡലങ്ങള്‍ അതീവ നിര്‍ണായകം

Update: 2021-04-23 09:24 GMT

പി സി അബ്ദുല്ല

കോഴിക്കോട്: അനായാസ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച ഇടതു മുന്നണിക്ക് തിരഞ്ഞെടുപ്പിന് ശേഷമുള്ള അന്തിമ വിലയിരുത്തലില്‍ നെഞ്ചിടിപ്പ് വര്‍ധിച്ചു. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഒടുവിലത്തെ സൂഷ്മമായ കണക്കുകളില്‍ 54 സീറ്റുകളില്‍ മാത്രമേ എല്‍ഡിഎഫിന് ഉറച്ച വിജയ പ്രതീക്ഷയുള്ളൂ. തീര്‍ത്തും പ്രവചനാതീതമെന്ന് ഇടതുമുന്നണി തന്നെ വിലയിരുത്തുന്ന 35 സിറ്റുകളില്‍ മഹാഭൂരിഭാഗവും സിപിഎമ്മിന്റേയും സിപിഐയുടെയും കൈവശമുള്ളവയാണ്. ഇതില്‍ പരമാവധി 17 സീറ്റുകളിലെങ്കിലും വിജയിച്ചില്ലെങ്കില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം നഷ്ടമാവും.

ഇഞ്ചോടിഞ്ചു മല്‍സരം നടന്ന 35 സീറ്റുകളില്‍ 20 ലേറെ സീറ്റുകളില്‍ അവസാനതരംഗം യുഡിഎഫിന് അനുകൂലമാണെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍, ഉറപ്പുള്ള 54 സീറ്റുകള്‍ക്കു പുറമെ കടുത്ത മല്‍സരം നടന്ന 35 സീറ്റുകളില്‍ 17 മണ്ഡലങ്ങള്‍ ഒപ്പം നില്‍കുമെന്നും ചുരുങ്ങിയത് 71 സീറ്റെന്ന മാന്ത്രിക സംഖ്യ തികച്ച് തുടര്‍ഭരണം നേടുമെന്നുമാണ് ഇടതു മുന്നണിയുടെ അന്തിമ വിലയിരുത്തല്‍.

അതേസമയം, ഇടതുമുന്നണി വിജയമുറപ്പിക്കുന്ന 54 സീറ്റുകളില്‍ നേമം,കഴക്കൂട്ടം, കുണ്ടറ, പാലാ, ചങ്ങനാശ്ശേരി, കടുത്തുരുത്തി, അരൂര്‍, അമ്പലപ്പുഴ, കായംകുളം, അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ആറന്മുള, കൊല്ലം, അരൂര്‍ തുടങ്ങി എല്‍ഡിഎഫ് അഭിമാനമല്‍സരം നേരിട്ട മണ്ഡലങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍, തലശേരി, കല്‍പറ്റ, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര, കോഴിക്കോട് നോര്‍ത്ത്, ബാലുശ്ശേരി, ,എലത്തൂര്‍, ബേപ്പൂര്‍, തവനൂര്‍, ഷൊറണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, മണലൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്പമംഗലം, പുതുക്കാട്, കൊടുങ്ങല്ലൂര്‍, വൈപ്പിന്‍, കൊച്ചി, ഉടുമ്പന്‍ചോല, ദേവികുളം, വൈക്കം, ഏറ്റുമാനൂര്‍,

മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോന്നി, അടൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പുനലൂര്‍, ഇരവിപുരം, ചാത്തന്നൂര്‍, ആറ്റിങ്ങല്‍, വട്ടിയൂര്‍ക്കാവ്,

കാട്ടാക്കട മണ്ഡലങ്ങളാണ് എല്‍ഡിഎഫിന്റെ വിജയമുറപ്പിച്ച പട്ടികയിലുള്ളത്.

ഇതില്‍ കോഴിക്കോട് നോര്‍ത്ത്, ചിറ്റൂര്‍, നെന്മാറ, കയ്പമംഗലം, ഒല്ലൂര്‍, അടൂര്‍, കുന്നത്തൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന പ്രവചനം തള്ളിയാണ് എല്‍ഡിഎഫിന്റെ ഉറച്ച വിജയ പ്രതീക്ഷ.

അഴീക്കോട്, കൂത്തുപറമ്പ്, തിരുവമ്പാടി, കൊയിലാണ്ടി, കുറ്റിയാടി, പൊന്നാനി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മങ്കട, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട,

തൃപ്പൂണിത്തുറ, കളമശ്ശേരി, കോതമംഗലം, ഇടുക്കി, പാലാ, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ചേര്‍ത്തല, അരൂര്‍, അമ്പലപ്പുഴ, കായംകുളം,

കുട്ടനാട്, ആറന്മുള, റാന്നി,നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം,നേമം മണ്ഡലങ്ങളില്‍ 17 സീറ്റുകളെങ്കിലും ലഭിച്ചാലെ തുടര്‍ഭരണമുണ്ടാവൂ എന്നാണ് ഇടതുമുന്നണിയുടെ ഏറ്റവും അവസാനത്തെ വിലയിരുത്തല്‍.