പൊതു പ്രവർത്തകരേയും മാധ്യമ പ്രവർത്തകരേയും ഗുണ്ടകളാക്കി കേരള പോലിസ്
ഓപറേഷൻ കാവലിന്റെ ഭാഗമായി ഇപ്പോൾ ജനകീയ പ്രവർത്തകരെ വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതായാണ് റിപോർട്ടുകൾ.
കോഴിക്കോട്: മയക്കുമരുന്ന് കടത്ത്, മണൽ കടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും ഇവക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും പ്രത്യേക പദ്ധതിക്ക് കേരള പോലിസ് രൂപം നൽകിയത് ഡിസംബർ രണ്ടാം വാരമായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പോലിസ് വിവരങ്ങൾ ആരാായാൻ വിളിക്കുന്നവരിൽ ഏറെയും ജനകീയ സമര പ്രവർത്തകരും മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളുമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്.
'ഓപറേഷൻ കാവൽ' എന്ന് പേരിട്ട പദ്ധതി വിജയകരമാക്കാൻ സംസ്ഥാന പോലിസ് മേധാവി അനിൽകാന്ത് മാർഗനിർദേശം പുറപ്പെടുവിച്ചത് ഡിസംബർ 17നായിരുന്നു. വിവിധ കുറ്റകൃത്യങ്ങൾ നടത്തി ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ ജില്ല പോലിസ് മേധാവികൾ പ്രത്യേക സംഘത്തിന് രൂപം നൽകുമെന്നും കേരള സ്റ്റേറ്റ് പോലിസ് മീഡിയ സെൻറർ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
സംസഥാനത്തിന്റെ വിവിധ മേഖലകളിൽ കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായെന്നും 7767 വീടുകള്‍ റെയ്ഡ് ചെയ്തെന്നും 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തെന്നുമുള്ള പോലിസ് പത്രക്കുറിപ്പ് പുറത്തുവന്നിട്ടുമുണ്ടായിരുന്നു. എന്നാൽ ഇതേ ഓപറേഷൻ കാവലിന്റെ ഭാഗമായി ഇപ്പോൾ ജനകീയ പ്രവർത്തകരെ വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതായാണ് റിപോർട്ടുകൾ.
താമരശ്ശേരി പോലിസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു കോള്‍ വന്നു. എസ്ഐ അഷ്‌റഫ് എന്നാണ് ട്രൂ കോളറില്‍ പേര് കാണിച്ചത്. എന്റെ അഡ്രസും ഡീറ്റെയില്‍സും ആവശ്യപ്പെട്ടപ്പോള്‍ എന്തിനാണെന്ന് തിരികെ ചോദിച്ചു. ഒരു വെരിഫിക്കേഷന് വേണ്ടിയാണെന്നാണ് മറുപടി പറഞ്ഞത്. എന്റെ പേരില്‍ അവിടെ കേസോ മറ്റ് കാര്യങ്ങളോ ഒന്നുമില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഓപറേഷന്‍ കാവലിന്റെ ഭാഗമായി ഓരോ പ്രദേശത്തെയും ലിസ്റ്റിലുള്ള ആളുകളുടെ ഡീറ്റെയില്‍സ് വെരിഫൈ ചെയ്യുകയാണെന്നായിരുന്നുവെന്ന് മാധ്യമ പ്രവർത്തകൻ ഷഫീഖ് താമരശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ജനകീയ സമരങ്ങളിലും പൊതു പ്രതിഷേധ പരിപാടികളിലും പങ്കെടുത്തവരോ അതുമായി ബന്ധപ്പെട്ട് കേസുകൾ നിൽക്കുന്നവരോ ആയ സാമൂഹിക പ്രവർത്തകരെയാണ് ഇപ്പോൾ അവരുടെ സ്ഥിരമേൽവിലാസത്തിലുള്ള പോലിസ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥർ വിളിച്ച് വിവര ശേഖരണം നടത്തുന്നത്. കഴിഞ്ഞയാഴ്ച്ച ഇതേയനുഭവം പേരാമ്പ്ര സ്വദേശിയായ മറ്റൊരു മാധ്യമ പ്രവർത്തകനുമുണ്ടായിട്ടുണ്ട്.
പൊതുപ്രവർത്തകരുടേയും ഗുണ്ടകളുടേയും പട്ടിക പ്രത്യേകമാണ് സൂക്ഷിക്കാറുള്ളത്. അത് നിശ്ചിത കാലയളവിൽ പരിഷ്കരിക്കാറുണ്ട്, അതിന്റെ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഏതെങ്കിലും സമരങ്ങളിൽ പങ്കെടുത്തതിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താൻ വിട്ടുപോയവരേയും വിളിക്കുന്നുണ്ട്. രണ്ട് പട്ടികയും കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച്ചയാകാം ഇത്തരം സംഭവമെന്നാണ് ഉന്നത പോലിസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.
മുമ്പ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് എന്ന പേരിൽ കേരളത്തെ മൂലധന ശക്തികൾക്ക് തീറെഴുതാൻ സംഘടിപ്പിച്ച പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അന്ന് പ്രതിഷേധിച്ച സാമൂഹ്യ പ്രവർത്തകരെ ഉൾപ്പെടുത്തി കൊണ്ട് ക്രിമിനൽ ഡയറക്ടറി ഉണ്ടാക്കിയിരുന്നു കേരള പോലിസ്. വലിയ പ്രതിഷേധം അന്ന് ഈ നീക്കത്തിനെതിരേ ഉണ്ടായി. ഇന്ന് കെ-റെയിൽ പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുമ്പോൾ സമാനമായ അടിച്ചമർത്തൽ നടപടിയുമായി രംഗത്തു വരികയാണ് സർക്കാരെന്ന് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ തുഷാർ നിർമൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
സർക്കാർ തയ്യാറാക്കുന്ന ക്രിമിനൽ ഡയറക്ടറിക്കെതിരേ വലിയ പ്രതിഷേധമാണ് വിവിധ മേഖലകളിൽ നിന്ന് ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇതിനെതിരേ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും സർക്കാരോ പോലിസോ ഇതുവരേയും പ്രത്യക്ഷ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

