മന്ത്രിമാര്‍ ഓഫിസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ ചര്‍ച്ചയായി: കോടിയേരി

സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2022-08-12 11:09 GMT

തിരുവനന്തപുരം: മന്ത്രിമാര്‍ ഓഫിസില്‍ മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓണ്‍ലൈന്‍ മാത്രം പോരാ. മന്ത്രിമാര്‍ കൂടുതല്‍ സജീവമാകണം. മന്ത്രിമാര്‍ നാട്ടിലിറങ്ങി സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടതുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലെ പോരായ്മ പാര്‍ട്ടിയല്ലേ ചര്‍ച്ച ചെയ്യുകയെന്ന് കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലിസ് വകുപ്പിനെതിരെ വിമര്‍ശനം ഉണ്ടാകാത്ത കാലഘട്ടമുണ്ടായിട്ടുണ്ടോ?. എല്ലാക്കാലത്തും പോലിസിനെതിരേ വിമര്‍ശനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനം കേരളത്തിലാണെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. എന്തു വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കും. സംസ്ഥാന വികസനത്തെ കേന്ദ്രം തടസപ്പെടുത്തുന്നു. വിഴിഞ്ഞം പദ്ധതി അടക്കം തടസ്സം സൃഷ്ടിക്കുന്നു. കേരളത്തില്‍ ഒരു വികസനവും നടക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ ബഹുജനപ്രക്ഷോഭം നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരേ വ്യക്തിപരമായ ആക്രമണം നടക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷവും ശ്രമിക്കുന്നു. കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിനാണ് പ്രയോജനപ്പെടുക. കിഫ്ബി പ്രവര്‍ത്തനങ്ങളെ തടയ്യപ്പെടുത്തുന്നത് സംസ്ഥാന വികസനത്തെ ശ്വാസം മുട്ടിക്കുന്ന നിലയിലേക്കാണ്. എല്ലാ സ്ഥലത്തും ഇഡി കടന്നുകയറി ഇടപെടുകയാണ്. രാജ്യത്തെമ്പാടും പ്രതിപക്ഷ നേതാക്കളെ ഇഡി വേട്ടയാടുകയാണ്. ഇതിന്റെ ഭാഗമായാണ് തോമസ് ഐസക്കിനെതിരായ നടപടിയും. ഇതിനെ നിയമപരമായി നേരിടാനാണ് ഐസക്കും കൂട്ടരും ശ്രമിക്കുന്നത്. ഈ കേസില്‍ ഹൈക്കോടതി വിധി ഇഡിക്കേറ്റ തിരിച്ചടിയാണ്.

കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കാന്‍ പറ്റാത്തത് പൂര്‍ത്തികരിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. എല്ലാവര്‍ക്കും നീതി ഉറപ്പാക്കേണ്ടതിന് സര്‍ക്കാര്‍ ശ്രദ്ധചെലുത്തണം. സര്‍ക്കാര്‍ എല്ലാവരുടേതുമാണ്. കൂടുതല്‍ ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചു. എല്ലാ പാര്‍ട്ടി ഓഫിസുകളിലും ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം സമുചിതം ആഘോഷിക്കണമെന്ന് കോടിയേരി നിര്‍ദേശിച്ചു.

കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ചും സര്‍ക്കാരിനെതിരേ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ കാഠിന്യം കൂടിയിട്ടുണ്ട്. ഗവര്‍ണറുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണ്. സര്‍ക്കാരും ഗവര്‍ണറും യോജിച്ചുപോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്. അത്തരത്തിലുള്ള നടപടികളല്ല ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഗവര്‍ണര്‍ തന്നെ പാസ്സാക്കിയ 11 ഓര്‍ഡിനന്‍സുകളാണ് വീണ്ടും പുതുക്കാതെ തിരിച്ചയച്ചിട്ടുള്ളത്. ഗവര്‍ണര്‍ നടത്തുന്നത് കൈവിട്ട കളിയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.