ഇന്ത്യയിലെ ലോക്ക്ഡൗൺ വംശഹത്യയാണ്: നോം ചോംസ്കി

ഇന്ത്യൻ മതേതര ജനാധിപത്യത്തെ നശിപ്പിക്കുക വഴി മുസ്‌ലിം ജനതയെ ഇല്ലാതാക്കാൻ മോദിക്ക് ആസൂത്രിതമായി നീങ്ങാൻ കഴിയും

Update: 2020-06-13 11:57 GMT

വാഷിങ്ടൺ: ഇന്ത്യയിലെ ലോക്ക്ഡൗൺ വംശഹത്യയാണെന്ന് പ്രമുഖ ചിന്തകൻ നോം ചോംസ്കി. ഡെമോക്രസി നൗ എന്ന അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹിന്ദു തീവ്രദേശീയവാദിയായ മോദിക്ക് ഇന്ത്യൻ മതേതര ജനാധിപത്യത്തെ നശിപ്പിക്കാനും മുസ്‌ലിം ജനതയെ ഇല്ലാതാക്കാനും ആസൂത്രിതമായി നീങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മതേതര ജനാധിപത്യത്തെ നശിപ്പിക്കുക വഴി മുസ്‌ലിം ജനതയെ ഇല്ലാതാക്കാൻ മോദിക്ക് ആസൂത്രിതമായി നീങ്ങാൻ കഴിയും. കശ്മീരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഇപ്പോൾ കശ്മീരിൽ നേരത്തേക്കാൾ ഭയാനകമായ അവസ്ഥയാണ്. ഇന്ത്യയിലെ ജനസംഖ്യയിൽ വലിയൊരു വിഭാ​ഗം മുസ്‌ലിംകളാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നിലവിലെ ലോക്ക്ഡൗണിനെ വംശഹത്യ എന്നാണ് വിശേഷിപ്പിക്കുവാനാവുക. ലോക്ക്ഡൗണിന് മുമ്പ് മോദി നാല് മണിക്കൂറാണ് ജനങ്ങൾക്ക് നൽകിയത്. എവിടെയുമെത്താനാകാതെ കോടിക്കണക്കിന് ജനങ്ങൾ ലോക്ക്ഡൗണിൽ അകപ്പെട്ടു. അനൗപചാരിക സമ്പദ്‌വ്യവസ്ഥയിലെ ലക്ഷക്കണക്കിന് ജനങ്ങൾ അവരുടെ ​ഗ്രാമങ്ങളിലേക്ക് നടന്ന് പോകേണ്ടി വന്നു. അതും ആയിരക്കണക്കിന് മൈലുകൾ ദൂരെ, ഇതിനിടയിൽ നിരവധി പേർ റോഡരികിൽ മരിച്ചു വീണു.

തീവ്രഹിന്ദു ദേശീയവാദ സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശക്തമായ ശ്രമങ്ങൾക്ക് മുകളിൽ ഇത് ഒരു വലിയ വിപത്താണ്. ഈ ഇന്ത്യയിൽ നിന്ന് ഇതിൽ നിന്ന് വ്യത്യസ്തമായി എന്താണ് ലഭിക്കുക, മോദിയുടെ ചിന്തയുടെയും പ്രവർത്തനങ്ങളുടേയും കാതൽ ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.