സിന്‍ഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കി; കുറ്റസമ്മതം നടത്തി എംജി വിസി

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്‍കിയ വിശദീകരണത്തിലാണു വിസിയുടെ തുറന്നുപറച്ചില്‍. ഇനിമേല്‍ ഇത്തരം സംഭവങ്ങളുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് ഉറപ്പുംനല്‍കിയിട്ടുണ്ട്.

Update: 2019-12-03 05:54 GMT

കോട്ടയം: എംജി സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്‍കിയ വിശദീകരണത്തിലാണു വിസിയുടെ തുറന്നുപറച്ചില്‍. ഇനിമേല്‍ ഇത്തരം സംഭവങ്ങളുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് ഉറപ്പുംനല്‍കിയിട്ടുണ്ട്.

എന്നാല്‍, ഗുരുതരമായ ക്രമക്കേട് നടന്നിട്ടും പരീക്ഷയുടെ രഹസ്യസ്വഭാവത്തെ ബാധിച്ചില്ലെന്നാണ് വൈസ് ചാന്‍സിലര്‍ വിശദീകരണക്കുറിപ്പില്‍ പറയുന്നത്. അതീവരഹസ്യസ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിദ്യാര്‍ഥികളുടെ ഫാള്‍സ് നമ്പറടങ്ങിയ ഉത്തരക്കടലാസുകള്‍ നിയമങ്ങളെല്ലാം കാറ്റില്‍പറത്തി പരീക്ഷാചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ഡോ.ആര്‍ പ്രഗാഷിന് നല്‍കാന്‍ വൈസ് ചാന്‍സിലര്‍ ഒപ്പിട്ട് കത്ത് നല്‍കിയതാണ് വിവാദമായത്. ഒക്ടോബര്‍ നാലിനാണ് വിസി കത്ത് നല്‍കുന്നത്. എം.കോമിന്റെ 12 ഉത്തരക്കടലാസുകള്‍ രേഖകളില്ലാതെ ആദ്യം സംഘടിപ്പിച്ച ഡോ. ആര്‍ പ്രഗാഷ് വിസിയുടെ കത്തോടുകൂടി 31 എണ്ണം ആവശ്യപ്പെട്ടു.

54 ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ ഡോ പ്രഗാഷിനെതിരേ യാതൊരു അന്വേഷണവും നടന്നിരുന്നില്ല. ഗവര്‍ണര്‍ക്ക് നല്‍കിയ റിപോര്‍ട്ടിലും സിന്‍ഡിക്കേറ്റ് അംഗത്തെ വിസി ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരീക്ഷയുടെ രഹസ്യസ്വഭാവത്തെ ബാധിച്ചിട്ടില്ലെന്നാണ് പ്രഗാഷ് മറുപടി നല്‍കിയതെന്നാണ് വൈസ് ചാന്‍സിലര്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.  

Tags:    

Similar News