ഷാര്‍ജ ഷെയ്ഖിന്റെ യാത്രാ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലെത്തിച്ചത് മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ആവശ്യത്തിന് :സ്വപ്‌ന സുരേഷ്

രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു പ്രവര്‍ത്തി മുഖ്യമന്ത്രിയും ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസും ഇടപെട്ട് അധികാരം ദുര്‍വിനിയോഗം നടത്തിചെയ്തിട്ടുണ്ടെന്നും ഇതിന്റെ തെളിവുകളും താന്‍ ശേഖരിച്ചുവരികയാണെന്നും ഉടന്‍ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Update: 2022-08-01 08:20 GMT

കൊച്ചി: മുഖ്യമന്ത്രിയുടെയും അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെയും നിര്‍ദ്ദേശപ്രകാരം മകള്‍ വീണാ വിജയന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഷാര്‍ജ ഷെയ്ഖിന്റെ റൂട്ടു മാറ്റിച്ച് ക്ലിഫ് ഹൗസില്‍ എത്തിച്ചതെന്ന് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു പ്രവര്‍ത്തി മുഖ്യമന്ത്രിയും ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസും ഇടപെട്ട് അധികാരം ദുര്‍വിനിയോഗം നടത്തിചെയ്തിട്ടുണ്ടെന്നും ഇതിന്റെ തെളിവുകളും താന്‍ ശേഖരിച്ചുവരികയാണെന്നും ഉടന്‍ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ഷാര്‍ജ ഷെയ്ഖിന്റെ സന്ദര്‍ശനം കോഴിക്കാടായിരുന്നു പറഞ്ഞിരുന്നത്.ഡിലിറ്റ് അവാര്‍ഡ് സ്വീകരിക്കാനായിരുന്നു ഇത്.തിരുവനന്തപുരത്തെ പ്രോഗ്രാമിനെക്കുറിച്ച് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നില്ല.സ്‌റ്റേറ്റ് പ്രോട്ടോക്കോളില്‍ നിന്നും മാത്രമായിരുന്നു ഇന്റിമേഷന്‍ വന്നിരുന്നത്.മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും നിര്‍ദ്ദേശപ്രകാരം യാത്ര റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസില്‍ എത്തിക്കുകയായിരുന്നുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തുകയായിരുന്നു.കേരളത്തെ ഒരു രാജ്യമായി കണ്ടുകൊണ്ട് അദ്ദേഹം തന്റെ അധികാരം ഉപയോഗിച്ച് തീരുമാനമെടുത്ത് എന്തും ഇവിടെ നടത്തുമെന്നാണ് ഇതിന്റെ അര്‍ത്ഥമെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.മകള്‍ വീണയ്ക്കു വേണ്ടി ഷാര്‍ജയിലെ ഐടി ഹബ്ബിന്റെ ബിസിനസ് ആവശ്യത്തിനു വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഷെയ്ഖിനെ ക്ലിഫ് ഹൗസിലെത്തിച്ചത്.

മുഖ്യമന്ത്രിയുടെ ഭാര്യയും മന്ത്രി കെ ടി ജലീലും ഷാര്‍ജഷെയ്ക്കുമായി നടത്തിയ മീറ്റിംഗിലുണ്ടായിരുന്നുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.ഇതിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.ഷാര്‍ജ ഭരണാധികാരിയെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എത്ര സ്വര്‍ണ്ണം സമ്മാനമായി കൊടുക്കണമെന്ന് കോണ്‍സുലര്‍ ജനറല്‍ അറിയാതെ ശിവശങ്കര്‍ തന്നെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ച് ചോദിച്ചുവെന്നൂം സ്വപ്‌ന സുരേഷ് ആരോപിച്ചു.മകളുടെ ബിസിനസ് ആവശ്യത്തിനായി ഷാര്‍ജ ഷെയ്ഖിന്റെ ഭാര്യയെ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കണമെന്നും മുഖ്യമന്ത്രി തന്നോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.ഇതു പ്രകാരം താന്‍ ചെയ്തുകൊടുത്തുവെന്നും മുഖ്യമന്ത്രിയുടെ ഭാര്യ ഷാര്‍ജ ഷെയ്ഖിന്റെ ഭാര്യയെ കണ്ടിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല ഇവിടെ നടന്നിരിക്കുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി പറയട്ടെയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു പ്രവര്‍ത്തി മുഖ്യമന്ത്രിയും ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസും ഇടപെട്ട് അധികാരം ദുര്‍വിനിയോഗം നടത്തിചെയ്തിട്ടുണ്ടെന്നും ഇതിന്റെ തെളിവുകളും താന്‍ ശേഖരിച്ചുവരികയാണെന്നും ഉടന്‍ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Tags:    

Similar News