ജഹാംഗീർപുരിയിൽ സ്‌റ്റേ മാനിക്കാതെ ബിജെപി ബുൾഡോസർ; തടഞ്ഞ്‌ ബൃന്ദ കാരാട്ട്‌

പൊളിക്കൽ നിർത്തി വെക്കാൻ സുപ്രിംകോടതി നിർദേശം നൽകിയിട്ടും കോപ്പി കയ്യിൽ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ്‌ ബിജെപി ഭരിക്കുന്ന കോർപറേഷൻ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങൾ പൊളിക്കുന്നത്‌ തുടർന്നത്‌.

Update: 2022-04-20 09:42 GMT

ന്യൂഡൽഹി: ഹനുമാൻജയന്തി ശോഭയാത്രക്കിടെ ഹിന്ദുത്വ ആക്രമണത്തിനിരയായ ജഹാംഗീർപുരിയിൽ സുപ്രിംകോടതി സ്റ്റേ മാനിക്കാതെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനെത്തിയ ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപറേഷൻ നടപടി തടഞ്ഞ് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം ബൃന്ദാ കരാട്ട്. പ്രദേശത്തെ അനധികൃത കെട്ടിടങ്ങളും കടകളും വീടുകളും ഉൾപ്പെടെ പൊളിച്ചു നീക്കിതുടങ്ങിയതിന് പിന്നാലെ ബൃന്ദാ കരാട്ട് എത്തിച്ചേരുകയും ബുൾഡോസറിൽ കയറി നടപടി നിർത്തി വയ്പ്പിച്ചത്.

പൊളിക്കൽ നിർത്തി വെക്കാൻ സുപ്രിംകോടതി നിർദേശം നൽകിയിട്ടും കോപ്പി കയ്യിൽ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ്‌ ബിജെപി ഭരിക്കുന്ന കോർപറേഷൻ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങൾ പൊളിക്കുന്നത്‌ തുടർന്നത്‌. തുടർന്ന്‌ ബൃന്ദ കാരാട്ട്‌ ഉത്തരവിന്റെ പകർപ്പുമായി സ്ഥലത്ത്‌ എത്തുകയായിരുന്നു.

കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്​ നടത്തുന്നതെന്ന്​ പറഞ്ഞാണ്​ ബൃന്ദ കാരാട്ട്​ പോലിസ്​ ഉദ്യോഗസ്ഥരോടും മുനിസിപ്പൽ അധികൃതരോടും പൊളിക്കൽ നിർത്താൻ ആവശ്യപ്പെട്ടത്. സമീപത്തെ മുസ് ലിം പള്ളി പൊളിക്കൽ ആയിരുന്നു കോർപറേഷന്റെ ലക്ഷ്യം.

രാമ നവമി ഘോഷയാത്രയ്ക്ക് നേരെയുള്ള കല്ലേറിൽ കുറ്റാരോപിതരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 45 പേരുടെ സ്വത്തുവകകൾ മധ്യപ്രദേശിലെ ഖർഗോണിൽ പോലിസ് സുരക്ഷയിൽ അധികൃതർ നശിപ്പിച്ചിരുന്നു. അനിഷ്ട സംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി. അതിന്റെ തുടർച്ചയെന്നോണമുള്ള ഏകപക്ഷീയ നിലപാടാണ് ഡൽഹി കോർപറേഷനും കൈക്കൊണ്ടിരിക്കുന്നത്.