മരടിലെ ഫ് ളാറ്റുകള്‍ പൊളിക്കണം; പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ഇതോടെ ഫ്‌ളാറ്റുടമകള്‍ക്ക് മുന്നിലെ നിയമവഴികള്‍ അടയുകയാണ്. ഇനി ഉത്തരവില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുത്തല്‍ ഹര്‍ജി നല്‍കാം. അതിലും വ്യത്യസ്ഥ ഉത്തരവിനുള്ള സാധ്യതയില്ല.

Update: 2019-07-11 13:06 GMT

ന്യൂഡല്‍ഹി: മരടിലെ ഫ് ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഫ് ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് നില്‍ക്കുകയാണ് സുപ്രീംകോടതി. ഫ് ളാറ്റ് ഉടമകള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളിയത്. ഹര്‍ജികളില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇതോടെ ഫ്‌ളാറ്റുടമകള്‍ക്ക് മുന്നിലെ നിയമവഴികള്‍ അടയുകയാണ്. ഇനി ഉത്തരവില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുത്തല്‍ ഹര്‍ജി നല്‍കാം. അതിലും വ്യത്യസ്ഥ ഉത്തരവിനുള്ള സാധ്യതയില്ല. എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴില്‍ തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ടുമെന്റ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ എന്നീ അഞ്ച് ഫ്‌ളാറ്റ് സുമച്ചയങ്ങളാണ് പൊളിക്കേണ്ടിവരിക. 30 ദിവസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ മെയ് 8നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് അവധിക്കാല ബഞ്ച് സ്‌റ്റേ അനുവദിച്ചത്.

മരട് മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. പിന്നീട് മരട് നഗരസഭ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ഇതു മറികടന്നു കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ചെയ്തത്. തുടര്‍ന്നാണ് തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന് കാട്ടി നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കെട്ടിട നിര്‍മാതാക്കള്‍ക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ജൂലായ് 5ന് കോടതി തള്ളിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കുമെന്ന താക്കീതോടെയായിരുന്നു ജൂലായ് 5ലെ ഉത്തരവ്. അതിന് ശേഷമാണ് ഇപ്പോള്‍ പുനഃപരിശോധന ഹര്‍ജികള്‍ കൂടി തള്ളിയത്.

Tags:    

Similar News