അരുണാചലില്‍ രണ്ടാമത്തെ കോളനി നിര്‍മിച്ച് ചൈന; തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍

യഥാര്‍ഥ നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇടയിലുള്ള മേഖലയില്‍ ഇന്ത്യയ്ക്കകത്തായി ഏകദേശം ആറ് കിലോമീറ്റര്‍ അകലെയാണ് ചൈനയുടെ രണ്ടാമത്തെ 'എന്‍ക്ലേവ്' സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ സ്ഥലമായി എപ്പോഴും കരുതിയിരുന്നിടത്തേയ്ക്കാണ് ചൈന അധിനിവേശം നടത്തിയിരിക്കുന്നത്. ചിത്രങ്ങളില്‍നിന്ന് കുറഞ്ഞത് 60 കെട്ടിടങ്ങളെങ്കിലും ഈ എന്‍ക്ലേവിലുണ്ടാവുമെന്ന് വ്യക്തമാണെന്ന് റിപോര്‍ട്ട് പറയുന്നു.

Update: 2021-11-18 13:44 GMT

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ അരുണാചല്‍പ്രദേശില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങള്‍ തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. രണ്ടാമതൊരു കോളനി കൂടി ചൈന അരുണാചലില്‍ നിര്‍മിച്ചുവെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളാണ് എന്‍ഡി ടിവി പുറത്തുവിട്ടത്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇടയിലുള്ള മേഖലയില്‍ ഇന്ത്യയ്ക്കകത്തായി ഏകദേശം ആറ് കിലോമീറ്റര്‍ അകലെയാണ് ചൈനയുടെ രണ്ടാമത്തെ 'എന്‍ക്ലേവ്' സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ സ്ഥലമായി എപ്പോഴും കരുതിയിരുന്നിടത്തേയ്ക്കാണ് ചൈന അധിനിവേശം നടത്തിയിരിക്കുന്നത്.


 എന്‍ക്ലേവ് കൈവശം വച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ചിത്രങ്ങള്‍ വ്യക്തത നല്‍കുന്നില്ല. ചിത്രങ്ങളില്‍നിന്ന് കുറഞ്ഞത് 60 കെട്ടിടങ്ങളെങ്കിലും ഈ എന്‍ക്ലേവിലുണ്ടാവുമെന്ന് വ്യക്തമാണെന്ന് റിപോര്‍ട്ട് പറയുന്നു. ഇതോടെ ഇന്ത്യയുടെ ടിബറ്റന്‍ മേഖലയില്‍ കരുത്ത് ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ചൈന അതിവേഗം സഞ്ചരിച്ചതായി ഉറപ്പിക്കാം. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഓണ്‍ലൈന്‍ മാപ്പ് സേവനമായ ഭാരത് മാപ്പിലും പുതിയ എന്‍ക്ലേവിന്റെ കൃത്യമായ സ്ഥാനം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ ചൈന നിര്‍മിച്ച ആദ്യത്തെ ഗ്രാമത്തില്‍നിന്ന് 93 കിലോമീറ്റര്‍ കിഴക്കായിട്ടാണ് പുതിയ ഗ്രാമം സ്ഥിതിചെയ്യുന്നത്.


 2019ലെ ഉപഗ്രഹ ചിത്രങ്ങളില്‍ ഈ കെട്ടിടങ്ങള്‍ കാണാനില്ല. രണ്ടുകാലത്തെയും ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് എന്‍ഡി ടിവി ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ചൈനയുടെ പുതിയ കടന്നുകയറ്റത്തോട് ഇന്ത്യ ശക്തമായാണ് പ്രതികരിച്ചത്. ചൈന കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അതിര്‍ത്തി പ്രദേശങ്ങളില്‍, പതിറ്റാണ്ടുകളായി അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഞങ്ങളുടെ പ്രദേശത്തെ അത്തരം നിയമവിരുദ്ധമായ അധിനിവേശം ഇന്ത്യ അംഗീകരിക്കുകയോ ചൈനയുടെ അവകാശവാദങ്ങള്‍ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.


 മേഖലയില്‍ വര്‍ഷങ്ങളായി ചൈനയ്ക്ക് ചെറിയ സൈനിക ഔട്ട്‌പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തോടെയാണ് ഇവിടേക്ക് കടന്നുകയറ്റം രൂക്ഷമായത്. അരുണാചല്‍ പ്രദേശില്‍ ചൈന 101 ഓളം വീടുകളടങ്ങിയ 'പുതിയ ഗ്രാമം' നിര്‍മിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയില്‍തന്നെ എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4.5 കിലോമീറ്റര്‍ ഉള്ളിലായാണ് ചൈനയുടെ നിര്‍മാണമെന്നാണ് അന്നത്തെ റിപോര്‍ട്ട്. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ സാരി ചു നദീതീരത്തായിരുന്നു ആ ഗ്രാമം. ഇന്ത്യയും ചൈനയും ഏറെക്കാലമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന പ്രദേശമാണിത്.


 ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിര്‍മാണങ്ങളും തുടരുന്നതായി സ്ഥിരീകരിച്ച് അമേരിക്കയുടെ റിപോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. പെന്റഗണ്‍ വാര്‍ഷിക റിപോര്‍ട്ടിലായിരുന്നു ചൈനീസ് അധിനിവേശത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. കഴിഞ്ഞ ജൂണില്‍ ഗല്‍വാനില്‍ നടന്ന ഇന്ത്യ ചൈന സംഘര്‍ഷത്തിനുശേഷം യഥാര്‍ഥ നിയന്ത്രണരേഖയിലെ സ്ഥിതി അതേപടി തുടരുന്നുവെന്ന സൂചനയാണ് പെന്റഗണ്‍ റിപോര്‍ട്ടിലുള്ളത്. ചൈന കൂടുതല്‍ നടപടികളിലൂടെ തര്‍ക്കസ്ഥലത്തില്‍ അവകാശം ഉറപ്പിക്കാനാണ് നോക്കുന്നതെന്നും അന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.


 അതിര്‍ത്തിയിലെ ഇന്ത്യയുടെ നിര്‍മാണങ്ങളും സൈനിക വിന്യാസവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവും അറിയിച്ചിരുന്നു. അതേസമയം, അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യം അരുണാചല്‍ സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. 2020 നവംബറില്‍ അരുണാചലില്‍നിന്നുള്ള ബിജെപി എംപി താപിര്‍ ഗാവോ അപ്പര്‍ സുബാന്‍സിരിയിലെ ചൈനീസ് നിര്‍മാണങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു.

ജില്ലയില്‍ ഏതാണ്ട് 60- 70 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് ചൈന കടന്നുവന്നിട്ടുണ്ടെന്നും വിശാലമായ റോഡ് നിര്‍മിച്ചിട്ടുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2017ല്‍ ഡോക്‌ലാമില്‍ ഇന്ത്യ- ചൈന സംഘര്‍ഷം മാസങ്ങള്‍ നീണ്ടുനിന്നതിനെ പരാമര്‍ശിച്ച് ഗാവോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇനി ഒരു ഡോക്‌ലാമുണ്ടെങ്കില്‍ അത് അരുണാചല്‍ പ്രദേശിലായിരിക്കുമെന്നാണ് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞത്.



Tags: