എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആർഎസ്എസ്സുകാർ വെട്ടിക്കൊന്നു
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ (39) ആർഎസ്എസ്സുകാർ വെട്ടിക്കൊന്നു. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
രാത്രിയോടെ ആലപ്പുഴയിലെ സ്വവസതിയിലേക്ക് മടങ്ങവെ മണ്ണഞ്ചേരിയിൽ വച്ചാണ് ആർഎസ്എസ്സുകാർ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ആസൂത്രിതമായി കാറിൽ പിന്തുടർന്ന ആർഎസ്എസ് ക്രിമിനൽ സംഘം പിന്നിൽ നിന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
തലയ്ക്കും ഇരുകൈകൾക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിക്കുകയായിരുന്നു. മണ്ണഞ്ചേരി പുന്നാട് ഐഷാ മന്‍സിലില്‍ സലീമിന്റെയും റഹ്മയുടെയും മകനാണ്.
ആലപ്പുഴ നിയമസഭ, ലോക്‌സഭാ മണ്ഡലങ്ങളില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥിയായി കെ എസ് ഷാന്‍ മല്‍സരിച്ചിട്ടുണ്ട്. അമ്പനാംകുളങ്ങര മഹല്ല് കമ്മിറ്റി അക്കൗണ്ടന്റ് ഓര്‍ഗനൈസറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ജനറല്‍ സെക്രട്ടറി, എസ് ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ ടേമിലും സംസ്ഥാന സെക്രട്ടറിയായിരുന്നു. മാതാവ്: റഹ്മ. ഭാര്യ: ഫന്‍സില. മക്കള്‍: ഷിബ ഫാത്തിമ (11), ലിയ ഫാത്തിമ (6).
