തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.ദീര്‍ഘനാളായി വിവിധ രോഗങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ജോണ്‍പോള്‍

Update: 2022-04-23 08:19 GMT

കൊച്ചി: പ്രമുഖ തിരക്കഥാ കൃത്ത് ജോണ്‍പോള്‍ അന്തരിച്ചു.72 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.ദീര്‍ഘനാളായി വിവിധ രോഗങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ജോണ്‍പോള്‍.അടുത്തിടെ അദ്ദേഹത്തിന്റെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 26 നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാത്തില്‍ പ്രവേശിപ്പിച്ചത്.

ഇടയ്ക്ക് അദ്ദേഹത്തിന്റെ ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടിരുന്നുവെങ്കിലും ഇന്നലെ നില കൂടുതല്‍ വഷളാകുകയും ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.നാളെ രാവിലെ എട്ടു മുതല്‍ 11 വരെ എറണാകുളം ടൗണ്‍ഹാളിലും തുടര്‍ന്ന് ചാവറ കള്‍ച്ചറല്‍ സെന്ററിലും ജോണ്‍പോളിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും.പിന്നീട് മൃതദേഹം മരടിലെ വസതിയില്‍ എത്തിക്കും.വൈകുന്നേരം മൂന്നുമണിയോടെ സംസ്‌കാര ശ്രുശൂഷകള്‍ക്കായി എറണാകുളം എളംകുളം സെന്റ് മേരീസ് സുനാറോ പാത്രീയാര്‍ക്കാ കത്തീഡ്രല്‍ പള്ളിയില്‍ എത്തിക്കും.

1980 കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രഗല്‍ഭരായ സംവിധായര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജോണ്‍ പോള്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്തിരുന്നു.എറണാകുളത്തെ ഫിലിം സൊസൈറ്റിയിലും ജോണ്‍ പോള്‍ പ്രവര്‍ത്തിച്ചിരുന്നു.ഭരതന്റെ ചാമരം എന്ന സിനിമയിലൂടെയാണ് ജോണ്‍പോളിന്റെ ചലച്ചിത്ര പ്രവേശനം.ഓര്‍മ്മയാക്കായി,യാത്ര എന്നിവയും ജോണ്‍പോളിന് മലയാള സിനിമാ ലോകത്ത് ഇരിപ്പിടം ഒരുക്കി നല്‍കി.

ദേശീയ,അന്തര്‍ദേശിയ പുരസ്‌കാരം നേടിയ എം ടി വാസുദേവന്‍ നായരുടെ ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും ജോണ്‍പോള്‍ ആയിരുന്നു.ഒരു കടങ്കഥപോലെ,യാത്ര, വിടപറയും മുമ്പേ,അതിരാത്രം,കാതോട് കാതോരം,ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,ആലോലം,രചന,ഉല്‍സവപിറ്റേന്ന,മാളൂട്ടി,ഇണ,ഉണ്ണികളെ ഒരു കഥ പറയാം,ചമയം,മാളൂട്ടി അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലീകയില്‍ നിന്നും വിരിഞ്ഞതാണ്.ചലച്ചിത്ര ഗന്ഥ്രങ്ങള്‍ അടക്കം നിരവധി പുസ്തകങ്ങളും ജോണ്‍പോള്‍ രചിച്ചിട്ടുണ്ട്.ഭരതന് വേണ്ടിയായിരുന്നു ജോണ്‍ പോള്‍ ഏറ്റവും അധികം തിരക്കഥകള്‍ രചിച്ചത്.ഐ വി ശശി,ജോഷി, മോഹന്‍,കമല്‍,സത്യന്‍ അന്തിക്കാട്,ഭരത് ഗോപി,ജേസി,കെ മധു അടക്കമുളളവര്‍ക്കൊപ്പം ജോണ്‍ പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Similar News