ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ആയുധമെടുക്കുക; ഛത്തീസ്ഗഡിലും വംശഹത്യ ആഹ്വാനവുമായി സന്യാസി സമ്മേളനം

'ഹിന്ദു രാഷ്ട്രം' സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ആയുധമെടുക്കണമെന്ന് ഛത്തീസ്ഗഡില്‍ നിന്നുള്ള ഹിന്ദു സന്യാസി 'സന്ത്' ത്രിവേണി ദാസ് പറഞ്ഞു.

Update: 2021-12-27 05:19 GMT

റായ്പൂര്‍: വംശഹത്യാഹ്വാനം ഉയര്‍ത്തി സംഘടിപ്പിക്കപ്പെടുന്ന ധര്‍മ്മ സന്‍സദ് എന്ന ഹിന്ദു സന്യാസി സമ്മേളനം ഹരിദ്വാറിനും ഡല്‍ഹിക്കും പിന്നാലെ ഛത്തീസ്ഗഡിലെ റായ്പൂരിലും നടന്നു. ഈ കഴിഞ്ഞ വാരാന്ത്യത്തിലാണ് ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന രണ്ട് ദിവസത്തെ 'ധര്‍മ്മ സന്‍സദില്‍' ഇരുപതോളം ഹിന്ദു മത നേതാക്കള്‍ പങ്കെടുത്തു. ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ആയുധമെടുക്കാന്‍ സമ്മേളനത്തില്‍ ആഹ്വാനമുണ്ടായി.

'സനാതന ഹിന്ദുക്കളോട്' സ്വയം ആയുധമാകുവാനും സമ്മേളനത്തില്‍ ആഹ്വാനമുണ്ടായി. മഹാത്മാഗാന്ധിയെ കൊന്നതിന് നാഥുറാം ഗോഡ്‌സെയെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ വംശഹത്യ ആഹ്വാനത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും സമ്മേളനത്തില്‍ ഗാന്ധിക്കെതിരേ പ്രസ്താവന നടത്തിയ സന്ത് കാളീചരണിനെതിരേ സംസ്ഥാന സര്‍ക്കാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്‍ജിഒ ആയ നീലകണ്ഠ് സേവാ സമിതിയും ദൂധധാരി മഠവും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രമോദ് ദുബെ, ബിജെപി നേതാക്കളായ ബ്രിജ്‌മോഹന്‍ അഗര്‍വാള്‍, വിഷ്ണു ദിയോ സായി എന്നിവര്‍ പങ്കെടുത്തു. നേരത്തെ ഹരിദ്വാറില്‍ നടന്ന വിവാദമായ 'ധര്‍മ്മ സന്‍സദില്‍' പ്രസ്താവനകള്‍ നടത്തിയ സ്വാമി പ്രബോധാനന്ദ ഗിരിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഞാന്‍ ഹരിദ്വാറിലും അതിനുമുമ്പും പറഞ്ഞത് ആവര്‍ത്തിക്കുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. ഈ മതേതര ആളുകള്‍ എല്ലാം ഹിന്ദു വിരുദ്ധരാണ്, ആരെങ്കിലും ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പോലും അവരുടെ വയറു വേദനിക്കുന്നുവെന്ന് സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു.

'ഹിന്ദു രാഷ്ട്രം' സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ആയുധമെടുക്കണമെന്ന് ഛത്തീസ്ഗഡില്‍ നിന്നുള്ള ഹിന്ദു സന്യാസി 'സന്ത്' ത്രിവേണി ദാസ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നുള്ള 'സന്ത്' കാളീചരണ്‍ എന്ന ഹിന്ദു സന്യാസി ഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുകയും വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയവും ഭരണവും നിയന്ത്രിക്കാന്‍ ന്യൂനപക്ഷങ്ങള്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് അദ്ദേഹം വിദ്വേഷം പടര്‍ത്തി.