റഷ്യന്‍ ആക്രമണം മന്ദഗതിയില്‍; പ്രതിരോധം ശക്തമാക്കി യുക്രെയ്ന്‍

യുക്രെയ്നിലേക്കുള്ള റഷ്യന്‍ അധിനിവേശം അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഉറ്റുനോക്കുകയാണ് ലോകം.

Update: 2022-02-28 10:01 GMT

കീവ്: യുക്രെയ്നിന്റെ പ്രതിരോധം മൂലം റഷ്യയുടെ ആക്രമണം മന്ദഗതിയിലായെന്ന് യുകെ ഇന്റലിജന്‍സ് വിഭാഗം. റഷ്യന്‍ സൈന്യം കീവിന്റെ വടക്ക് നിന്ന് 30 കിലോ മീറ്റര്‍ അകലെയാണെന്നും ഇന്റലിജന്‍സ് വിഭാഗത്തിന്റെ ട്വീറ്റില്‍ പറയുന്നു. ഖാര്‍കീവിലും, ചെർനിഹിവിലും ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നുണ്ടെങ്കിലും നഗരങ്ങള്‍ യുക്രെയ്നിന്റെ കൈവശമാണെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.

യുക്രെയ്നിലേക്കുള്ള റഷ്യന്‍ അധിനിവേശം അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഉറ്റുനോക്കുകയാണ് ലോകം. പ്രിപ്യാറ്റ് നദിക്കു സമീപമുള്ള ബെലാറഷ്യൻ-യുക്രെയ്ന്‍ അതിർത്തിയില്‍ വച്ചാണ് നിര്‍ണായക യോഗം നടക്കുന്നത്. പ്രതിനിധിയെ അയയ്ക്കാന്‍ ഒരുക്കമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി ഇന്നലെ അറിയിച്ചിരുന്നു.

കുട്ടികള്‍ ഉള്‍പ്പെടെ 352 സാധാരണക്കാരാണ് റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതെന്ന് യുക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 116 കുട്ടികളടക്കം 1,684 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ യുക്രെയ്ന്‍ സൈന്യത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ മന്ത്രാലയം വിവരങ്ങള്‍ നല്‍കിയിട്ടില്ല.

റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമം ലോകരാജ്യങ്ങള്‍ ഊര്‍ജിതമാക്കുന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം നടക്കും. 193 അംഗങ്ങളും യുദ്ധത്തെക്കുറിച്ചുള്ള നിലപാട് സഭയില്‍ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അടിയന്തര യോഗത്തിനായുള്ള വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

അതേസമയം, ആണവായുധസേനയോട് സജ്ജമായിരിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഉത്തരവിനെ അമേരിക്കയും നാറ്റോയും അപലപിച്ചു. അംഗീകരിക്കാനാകാത്ത നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. തലസ്ഥാനമായ കീവും ഖാര്‍കീവും പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് റഷ്യ.

വ്യാഴാഴ്ച രാവിലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ യുക്രെയ്നിലേക്ക് സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തൊട്ടുപിന്നാലെ തന്നെ യുക്രെയ്നിലെ പല മേഖലകളില്‍ മിസൈല്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് റഷ്യന്‍ സൈന്യം അതിര്‍ത്തികള്‍ വഴി യുക്രെയ്നിലേക്ക് പ്രവേശിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുകയുമായിരുന്നു.