ഇന്ധന വിലവര്‍ദ്ധനവ്; ജനങ്ങള്‍ തെരുവിലിറങ്ങി, ഹെയ്തിയില്‍ കലാപം

Update: 2022-09-16 07:12 GMT

കുതിച്ചുയരുന്ന ജീവിത ചിലവുകള്‍ക്കിടെ സര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഹെയ്തിയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. അമേരിക്കന്‍ വന്‍കരകള്‍ക്കിടയില്‍ ക്യൂബയുടെ തെക്ക് കിഴക്കായി കിടക്കുന്ന രാജ്യമാണ് ഹെയ്തി. ഡീസലിനും മണ്ണെണ്ണയ്ക്കും നേരിയ വിലവര്‍ദ്ധന പ്രഖ്യാപിച്ചപ്പോള്‍ ഗ്യാസ് വില ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. രാജ്യത്തെ ഗ്യാസ് വില സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. വില വര്‍ദ്ധന പ്രഖ്യാപിച്ചെങ്കിലും ഇത് എന്ന് മുതല്‍ പ്രബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. 'ഹെയ്തിയിലെ വില അന്താരാഷ്ട്ര വിപണിയിലേതിനേക്കാള്‍ വളരെ കുറവാണ്' എന്നാണ് ഹെയ്തി അധികൃതര്‍ രാജ്യത്തെ പെട്രോള്‍ വില സംബന്ധിച്ച് ട്വീറ്റ് ചെയ്തതെന്ന് അല്‍ജസീറയുടെ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് 'പ്രതിമാസം 9 ബില്യണ്‍ ഗോര്‍ഡ്‌സ് ധ$76.2 മില്യണ്‍പ വരും, ഇത് രാജ്യത്തെ പ്രതിമാസ ശമ്പളത്തിന്റെ ഇരട്ടി' യാണെന്ന് ഹെയ്തി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് ഇതിനകം വര്‍ദ്ധിച്ച് വരുന്ന ജീവിതച്ചെലവിന് പിന്നാലെ ഇന്ധന വില വര്‍ദ്ധന കൂടിയാകുമ്പോള്‍ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ഏറെ ദുരിതത്തിലാക്കും. ഇന്ധന വില വര്‍ദ്ധിപ്പിക്കുമെന്ന സൂചന നല്‍കിയതിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജനങ്ങള്‍ തെരുവിലിറങ്ങി.

രാജ്യ തലസ്ഥാനമായ പോര്‍ട്ട്ഓപ്രിന്‍സില്‍ പ്രതിഷേധക്കാര്‍ റോഡുകള്‍ തടഞ്ഞു. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളെല്ലാം ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. റോഡുകളില്‍ കല്ലുകള്‍ വച്ചും വാഹനങ്ങളും ടയറുകളും കത്തിച്ചും ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. ഇതോടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു.

വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും സംഘം ചേര്‍ന്നുള്ള അക്രമങ്ങളും കാരണം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നതിനിടെയാണ് സര്‍ക്കാര്‍ ഇന്ധന വിലവര്‍ദ്ധന പ്രഖ്യാപിക്കുന്നത്. ഇതോടെ കരീബിയന്‍ രാജ്യത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. 'ഹെയ്തിക്ക് ഇപ്പോള്‍ ഇത് വളരെ വെല്ലുവിളി നിറഞ്ഞ സമയമാണ്.' എന്ന് ഹെയ്തിയന്‍ പത്രപ്രവര്‍ത്തകനായ ഹരോള്‍ഡ് ഐസക്ക് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

2021 ജൂലൈയില്‍ പ്രസിഡന്റ് ജോവനല്‍ മോയ്‌സിനെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് കൊല്ലപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യം അരാജകത്വത്തിലേക്ക് നീങ്ങിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. ഇതോടെ രാജ്യമെമ്പാടും കലാപ സമാനമായ അന്തരീക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.