ഹിജാബ് അനുവദിക്കണമെന്ന അഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിനെതിരേ ഹരജി നല്‍കിയ രണ്ട് പെണ്‍കുട്ടികള്‍ പരീക്ഷയെഴുതാതെ മടങ്ങി

Update: 2022-04-22 06:23 GMT

ഉഡുപ്പി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയതിനെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ രണ്ട് പേര്‍ പരീക്ഷയെഴുതാതെ മടങ്ങി. പ്ലസ് ടു അവസാന വര്‍ഷ ബോര്‍ഡ് പരീക്ഷയെഴുതാന്‍ എത്തിയ ആലിയ അസ്സദി, രേഷം തുടങ്ങിയ രണ്ട് വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന അപേക്ഷ പ്രിന്‍സിപ്പള്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് പരീക്ഷ എഴുതാതെ മടങ്ങിയത്.

ഉഡുപ്പി വിദ്യോദയ പിയു കോളജില്‍ പരീക്ഷയെഴുതാന്‍ എത്തിയ രണ്ട് വിദ്യാര്‍ത്ഥികളും ഹാള്‍ടിക്കറ്റ് വാങ്ങി പരീക്ഷാ ഹാളിലെത്തി ഹിജാബോടെ അകത്ത് പ്രവേശിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതേ കുറിച്ച് അധ്യാപകരും ഇന്‍വിജിലേറ്റര്‍മാരുമായും ഇരുവരും 45 മിനിറ്റോളം സംസാരിച്ചു. പക്ഷേ, അധ്യാപകരും പ്രിസന്‍സിപ്പളും അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് രണ്ട് വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതാതെ മടങ്ങിയത്.

ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് കര്‍ണാടകയില്‍ പല സ്‌കൂളുകളും ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലെത്തുന്നത് വിലക്കിയത്. സര്‍ക്കാരും ഹിജാബിന് എതിരേ നിലപാടെടുത്തു. തുടര്‍ന്നാണ് ഏതാനും വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധയും ഹിജാബ് ധരിക്കുന്നതിന് എതിരായിരുന്നു.