നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല, സിബിഐ അന്വേഷണം വേണം; കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബം
എസ്പിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ചിട്ടി തട്ടിപ്പിന് പിന്നിൽ വൻ സംഘമുള്ളതായി സംശയിക്കുന്നുവെന്നും രാജ്കുമാറിനെ കുടുക്കിയതാണെന്നും കുടുംബം ആരോപിക്കുന്നു.
തിരുവനന്തപുരം: നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യ വിജയയും അമ്മ സുന്ദരിയും. സിബിഐ അന്വേഷണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണാന്‍ കുടുംബം നിയമസഭയിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. എസ്പിയടക്കം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ നാളെ മുതൽ തിരുവനന്തപുരത്ത് സമരമാരംഭിക്കുമെന്നും അവർ പറഞ്ഞു.
എസ് പിയക്കം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ചിട്ടി തട്ടിപ്പിന് പിന്നിൽ വൻ സംഘമുള്ളതായി സംശയിക്കുന്നുവെന്നും രാജ്കുമാറിനെ കുടുക്കിയതാണെന്നും കുടുംബം ആരോപിക്കുന്നു.
എസ്പി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. തെളിവുകള്‍കൂടി ലഭിച്ച സാഹചര്യത്തില്‍ എസ്പിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.
എന്നാൽ സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നെടുങ്കണ്ടം സ്‌റ്റേഷനിലെ കസ്റ്റഡി അന്യായമെന്നായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കേസ് അട്ടിമറിക്കാന്‍ പോലിസ് സംഘടിതമായി ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്‌റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് ക്രൈംബാഞ്ചിന്റെ കണ്ടെത്തല്‍. രാജ്കുമാറിന്റെ കുടുംബത്തിന്റെ അടക്കമുള്ള മൊഴികളും സ്‌റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുധ്യമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ക്രൈം ബ്രാഞ്ചിൻറെ പ്രത്യേക സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.