പെഗാസസ് ഉപയോഗിച്ചതിന് തെളിവുണ്ട്; സുപ്രിംകോടതി സമിതിയോട് സൈബര്‍ വിദഗ്ധര്‍

'ഞങ്ങള്‍ക്ക് ആന്‍ഡ്രോയിഡിനായി ഒരു എമുലേറ്റര്‍ ഉണ്ട്, അതിലൂടെയാണ് മാല്‍വെയറിന്റെ എല്ലാ വകഭേദങ്ങളും കണ്ടെത്തിയത്, ഇത് മാല്‍വെയര്‍ ആയതുകൊണ്ട് തന്നെ നിയമാനുസൃതമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല.

Update: 2022-01-31 05:03 GMT

ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്‌വെയര്‍ ഫോണുകളില്‍ ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് സൈബര്‍ സുരക്ഷാ ഗവേഷകര്‍. ഇതു സംബന്ധിച്ച സത്യവാങ്മൂലം പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ സുപ്രിംകോടതി നിയമിച്ച സമിതിക്ക് സമര്‍പ്പിച്ചു. ഹരജിക്കാരുടെ ഫോണുകളില്‍ പെഗാസസ് ഉപയോഗിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് രണ്ട് ഗവേഷകരാണ് കോടതിയെ അറിയിച്ചത്.

ഈ സൈബര്‍സുരക്ഷാ ഗവേഷകരോട് ചില ഹരജിക്കാര്‍ സുപ്രിംകോടതി സമിതിക്ക് മുന്നില്‍ ഹാജരാകാനും അവര്‍ നടത്തിയ ഫോറന്‍സിക് വിശകലനത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിരുന്നു. രണ്ട് ഗവേഷകരില്‍ ഒരാള്‍ ഏഴ് പേരുടെ ഐഫോണുകളാണ് പരിശോധിച്ചത്, അതില്‍ രണ്ട് പേരുടേതില്‍ പെഗാസസ് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഗവേഷകന്‍ പറഞ്ഞു. ഫോറന്‍സിക് ഉപകരണം ഉപയോഗിച്ചാണ് രണ്ട് ഫോണുകളിലെയും തെളിവുകള്‍ കണ്ടെത്തിയതെന്ന് ഗവേഷകന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും സമിതിക്ക് മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തു.

ഒരാളുടെ ഫോണില്‍ 2018 ഏപ്രിലിലും മറ്റേയാളുടെതില്‍ 2021 ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഒന്നിലധികം തവണയും പെഗാസസ് ഉപയോഗിച്ചതായി കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. 'പ്രോസസ് ടേബിള്‍ ഡാറ്റാബേസുകളില്‍ നിന്നുള്ള എന്‍ട്രികള്‍ ഇല്ലാതാക്കാന്‍ പെഗാസസ് ശ്രമിച്ചുവെന്നാണ് 2021 മാര്‍ച്ചിലെ ഒന്നിലധികം എന്‍ട്രികള്‍ സൂചിപ്പിക്കുന്നത്, 'ആദ്യത്തെ സൈബര്‍ സുരക്ഷാ ഗവേഷകന്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കേസിലെ ഹര്‍ജിക്കാരില്‍ ആറ് പേരുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിശകലനം ചെയ്ത മറ്റൊരു സൈബര്‍ സുരക്ഷാ ഗവേഷകന്‍, നാല് ഫോണുകളില്‍ പെഗാസസിന്റെ വ്യത്യസ്ത പതിപ്പുകള്‍ കണ്ടെത്തി, ശേഷിക്കുന്ന രണ്ട് ഉപകരണങ്ങളില്‍ പെഗാസസിന്റെ യഥാര്‍ത്ഥ പതിപ്പിന്റെ വകഭേദങ്ങള്‍ ഉണ്ടെന്ന് രണ്ടാമത്തെ ഗവേഷകന്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് ആന്‍ഡ്രോയിഡിനായി ഒരു എമുലേറ്റര്‍ ഉണ്ട്, അതിലൂടെയാണ് മാല്‍വെയറിന്റെ എല്ലാ വകഭേദങ്ങളും കണ്ടെത്തിയത്, ഇത് മാല്‍വെയര്‍ ആയതുകൊണ്ട് തന്നെ നിയമാനുസൃതമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. ഇത് നിങ്ങളുടെ ചാറ്റുകള്‍ വായിക്കുക മാത്രമല്ല, നിങ്ങളുടെ വീഡിയോകള്‍ നേടുകയും എപ്പോള്‍ വേണമെങ്കിലും ഓഡിയോ അല്ലെങ്കില്‍ വീഡിയോ ഓണാക്കുകയും ചെയ്യാം,' സൈബര്‍ സുരക്ഷാ ഗവേഷകന്‍ പറഞ്ഞു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നാണ് സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ മൂന്നംഗ സമിതിയെ സുപ്രിംകോടതി നിയോഗിച്ചത്. ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. നവീന്‍ കുമാര്‍ ചൗധരി, കേരളത്തിലെ അമൃത വിശ്വവിദ്യാ പീഠത്തിലെ പ്രൊഫസര്‍ ഡോ. പി. പ്രഭാഹരന്‍, ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. അശ്വിന്‍ അനില്‍ ഗുമാസ്‌റ്റെ എന്നിവരാണ് മൂന്നംഗ സാങ്കേതിക സമിതിയിലെ മറ്റു അംഗങ്ങള്‍.

ഈ വര്‍ഷം ജനുവരി രണ്ടിന് മൂന്നംഗ സമിതി, തങ്ങളുടെ ഉപകരണങ്ങളില്‍ സ്‌പൈവെയര്‍ ബാധിച്ചതായി സംശയിക്കുന്നവര്‍ ജനുവരി ഏഴിന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് പരസ്യം നല്‍കിയിരുന്നു. ഉപകരണത്തില്‍ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടോ എന്ന അവരുടെ സംശയത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടി വന്നാല്‍, പരിശോധനകള്‍ക്കായി ഉപകരണം കൈമാറാന്‍ അത് വ്യക്തിയോട് അഭ്യര്‍ത്ഥിക്കുകയും പിന്നീട് അത് തിരികെ നല്‍കുകയും ചെയ്യുമെന്നും അറിയിച്ചിരുന്നു.

സമിതിയെ സമീപിച്ച ചില ഹരജിക്കാര്‍, ഉപകരണങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതായി സ്വതന്ത്ര സൈബര്‍ സുരക്ഷാ ഗവേഷകര്‍ പറഞ്ഞു, 'ഫോണിന്റെ ഒരു ചിത്രം' പകര്‍ത്തി അത് തിരികെ നല്‍കേണ്ട ആവശ്യമേയുള്ളു എന്നും അവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണ സമിതിക്ക് ഇമെയില്‍ അയച്ചെങ്കിലും ഇതുവരെ അവരില്‍ നിന്നും മറുപടി ലഭിച്ചില്ല

ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് ബിസിനസ് പ്രമുഖര്‍, മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണങ്ങളാണ് വിദഗ്ധ സമിതി അന്വേഷിക്കുന്നത്. പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണത്തിന് സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ മൂന്നൂറിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകളുണ്ടെന്ന് രാജ്യാന്തര മാധ്യമക്കൂട്ടായ്മ കഴിഞ്ഞ ജൂലൈയിലാണ് റിപോര്‍ട്ട് ചെയ്തത്.