പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ്: പുനപരിശോധനാ ഹരജി പിന്നീട് നല്‍കാമെന്ന് സുപ്രിംകോടതി

അതേസമയം, ട്വീറ്റുകള്‍ എന്റെ പരമോന്നത കടമ നിര്‍വഹിക്കുന്നവയാണെന്നു ഞാന്‍ കരുതുന്നുവെന്നും ക്ഷമാപണം നടത്തുന്നത് എന്റെ കടമയുടെ വീഴ്ചയായിരിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Update: 2020-08-20 06:51 GMT
ന്യൂഡല്‍ഹി: പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ പുനപരിശോധനാ ഹരജി പിന്നീട് നല്‍കാമെന്ന് സുപ്രിംകോടതി. എന്നാല്‍, കേസിലെ ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേക്കെതിരേ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശമാണ് കോടതിയലക്ഷ്യമാണെന്നു സുപ്രിംകോടതി കണ്ടെത്തിയത്. കേസില്‍ ശിക്ഷ വിധിക്കുന്നതു സംബന്ധിച്ച വാദം തുടങ്ങിയപ്പോഴാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. പ്രശാന്ത് ഭൂഷണ് പുനഃപരിശോധന ഹരജി നല്‍കാനുള്ള അവകാശത്തെ സുപ്രിംകോടതി നിരാകരിക്കില്ലെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. പുനഃപരിശോധന ഹരജി നല്‍കാന്‍ അവകാശമുണ്ടെന്നും അതിനാല്‍ ശിക്ഷ വിധിക്കാനുള്ള വാദം മാറ്റിവയ്ക്കണമെന്നും പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് ഭൂഷനെതിരായ സുപ്രിംകോടതി വിധിക്കെതിരേ നിരവധി നിയമ വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും രംഗത്തെത്തിയിരുന്നു.

    അതേസമയം, ട്വീറ്റുകള്‍ എന്റെ പരമോന്നത കടമ നിര്‍വഹിക്കുന്നവയാണെന്നു ഞാന്‍ കരുതുന്നുവെന്നും ക്ഷമാപണം നടത്തുന്നത് എന്റെ കടമയുടെ വീഴ്ചയായിരിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കോടതിയെ അവഹേളിച്ചതിന് ഞാന്‍ കുറ്റക്കാരനാണെന്ന് കേട്ടപ്പോള്‍ എനിക്ക് വേദനയുണ്ട്. അത് ശിക്ഷ ലഭിക്കുമെന്നതിനാലല്ല. എന്നെ തെറ്റിദ്ധരിക്കുകയാണ്. ജനാധിപത്യത്തെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിന് തുറന്ന വിമര്‍ശനം ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ട്വീറ്റുകള്‍ സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള ശ്രമമായാണു കാണേണ്ടതത്. ഞാന്‍ കരുണ ആവശ്യപ്പെടുന്നില്ല. അപേക്ഷിക്കുന്നുമില്ല. കോടതി ചുമത്തുന്ന ഏത് ശിക്ഷയും ഞാന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയെ അറിയിച്ചു.

Prashanth Bhushan's contempt of court case hearing started in SC



Tags:    

Similar News