സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും: മന്ത്രി എം എം മണി

കേരളത്തില്‍ വരാന്‍ പോകുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധി.മഴയും വെള്ളവുമില്ല. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരും.ഇതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിലവില്‍ പെയ്യുന്ന മഴകൊണ്ടൊന്നും വെളളമുണ്ടാകില്ലെന്നും എം എം മണി പറഞ്ഞു.

Update: 2019-07-09 11:00 GMT

കൊച്ചി: സംസ്ഥാനത്ത് പത്തു ദിവസം ഏറിയാല്‍ 15 ദിവസം അതിനകം വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകുമെന്ന് മന്ത്രി എം എം മണി.മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഴയും വെള്ളവുമില്ല. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരും.ഇതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിലവില്‍ പെയ്യുന്ന മഴകൊണ്ടൊന്നും വെളളമുണ്ടാകില്ലെന്നും എം എം മണി പറഞ്ഞു.കേരളത്തില്‍ വരാന്‍ പോകുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയാണെന്നും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് റഗുലേറ്ററി കമീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് അങ്കമാലി ഇ ലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസ് മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കവെ മന്ത്രി എം എം മണി പറഞ്ഞു.

കേരളത്തിന്റെ ആവശ്യത്തിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ബാക്കിയുള്ള 70 ശതമാനം കനത്ത വില നല്‍കി പുറമെ നിന്നും വാങ്ങുകയാണ്. പത്ത് ദിവസം കൂടി പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയാണ് നിലവിലുള്ളത്. മഴ ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. കഴിഞ്ഞ വര്‍ഷം മഴ പെയ്തതു കൊണ്ട് നശിച്ചെങ്കില്‍ ഈ വര്‍ഷം മഴ ഇല്ലാത്തതു കൊണ്ട് നശിക്കുകയാണ്. പല സംസ്ഥാനങ്ങളില്‍ നിന്നും നമുക്ക് വൈദ്യുതി ലഭിക്കും. പക്ഷേ ലൈനുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കൂടം കുളത്തു നിന്നും വൈദ്യുതി എത്തിക്കുന്നതിന്റെ പ്രശ്‌നവും ഇതാണ്. കൂടംകുളത്തു നിന്നും വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ നിര്‍മ്മാണപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഒരു ടവറിന്റെ നിര്‍മ്മാണമാണ് ബാക്കിയുള്ളത്.റഗുലേറ്ററി കമ്മീഷനാണ് നിലവിലെ നിരക്ക് വര്‍ധിപ്പിച്ചത്. കമീഷന്‍ പഠനം നടത്തി ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് ചാര്‍ജ് കൂട്ടിയത്. വൈദ്യുത പ്രതിസന്ധിയെ മറികടക്കണം. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. എന്‍ഡോ സള്‍ഫാന്‍ ബാധിതര്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും വൈദ്യുത നിരക്ക് വര്‍ധന ബാധകമല്ലെന്നും മന്ത്രി അറിയിച്ചു. റോജി എം ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

Tags:    

Similar News