ഇഡിയുടേത് നിയമവിരുദ്ധവും ദുരുദ്ദേശപരവുമായ അറസ്റ്റ്: പോപുലര്‍ ഫ്രണ്ട്

പിഎംഎല്‍എ കേസിലെ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെങ്കിലും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ പോപുലര്‍ ഫ്രണ്ടും അതിന്റെ അംഗങ്ങളും എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുകയാണ്.

Update: 2022-03-10 12:55 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് അംഗം അബ്ദുല്‍ റസാഖിനെ അറസ്റ്റ് ചെയ്തതിനെതിരേ പോപുലര്‍ ഫ്രണ്ട്. തങ്ങളുടെ അംഗത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കബളിപ്പിക്കുന്ന രീതിയില്‍ അറസ്റ്റ് ചെയ്തതിനെ അപലപിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ അറസ്റ്റ് നിയമവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള പോപുലര്‍ ഫ്രണ്ട് അംഗം അബ്ദുള്‍ റസാഖ് ബി പിയുടെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വഞ്ചനാപരമായ രീതിയാണ് സൂചിപ്പിക്കുന്നത്. ജനുവരിയില്‍ കേരളത്തിലെ ചില അംഗങ്ങളുടെ വസതികളിലും ജോലിസ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡുകളില്‍ ഒന്നും കണ്ടെത്താനായില്ല, മുഴുവന്‍ അഭ്യാസവും രാഷ്ട്രീയ പ്രേരിതവും ബിജെപി സര്‍ക്കാര്‍ സംഘടനയ്‌ക്കെതിരെ ആരംഭിച്ച വേട്ടയുടെ ഭാഗവുമായിരുന്നു. പിഎംഎല്‍എ കേസിലെ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെങ്കിലും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ പോപുലര്‍ ഫ്രണ്ടും അതിന്റെ അംഗങ്ങളും എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുകയാണ്.

ജനുവരിയില്‍ നടന്ന വീട്ടിലെ റെയ്ഡിന് ശേഷം അബ്ദുള്‍ റസാഖിനെ ചോദ്യം ചെയ്യുന്നതിനായി കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഏജന്‍സി പലതവണ വിളിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് വ്യത്യസ്ത സെഷനുകളിലായി മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷവും ഇയാള്‍ക്കെതിരേ ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ മാര്‍ച്ച് മൂന്നിന് അബ്ദുള്‍ റസാഖ് എന്‍ആര്‍ഐ ബിസിനസുകാരനായി വിദേശയാത്രയ്ക്ക് അനുമതി തേടി. ഇഡി അന്വേഷണ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് ചില രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും വിദേശയാത്രയ്ക്ക് വാക്കാല്‍ അനുമതി നല്‍കുകയും ചെയ്തുവെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അനുമതി പ്രകാരം ആവശ്യപ്പെട്ട രേഖകള്‍ ഇഡിക്ക് സമര്‍പ്പിച്ച ശേഷം, മാര്‍ച്ച് 9 ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രയ്ക്കായി അദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയി. എന്നിരുന്നാലും, പിഎംഎല്‍എ കേസിന്റെ പേരില്‍ അദ്ദേഹത്തിന് യാത്രാ നിയന്ത്രണമുണ്ടെന്നും അദ്ദേഹത്തിനെതിരേ ലുക്ക്ഔട്ട് സര്‍ക്കുലര്‍ (എല്‍ഒസി) നിലവിലുണ്ടെന്നും വിമാനത്താവളത്തില്‍ നിന്ന് അറിയിച്ചു. ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (ബിഒഐ) ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പുലര്‍ച്ചെ അവിടെ തടഞ്ഞുവച്ചു. തുടര്‍ന്ന്, കോഴിക്കോട്ടെ ഇഡിയുടെ സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ റസാഖിനെ കസ്റ്റഡിയില്‍ എടുക്കുകയും നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ ഡല്‍ഹിയിലേക്ക് പോകണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി വൈകുന്നേരത്തോടെ വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്തു. വിചിത്രമെന്നു പറയട്ടെ, കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വൈകുന്നേരം 06:37 ന് ഡല്‍ഹി ഇഡി ഉദ്യോഗസ്ഥന്‍ റസാഖിന് ഇമെയിലില്‍ വീണ്ടും സമന്‍സ് അയച്ചു, രാത്രി 11:45 ന് ചോദ്യം ചെയ്യലിനായി ഹാജരായി. ഡല്‍ഹി ഇഡിയില്‍ എത്തിയ ശേഷം രാത്രി മുഴുവന്‍ നിയമവിരുദ്ധമായി ചോദ്യം ചെയ്യുകയും ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അന്വേഷണവുമായി സഹകരിച്ച് അഞ്ച് ദിവസം ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായിട്ടും, ഉദ്യോഗസ്ഥര്‍ ഗൂഢലക്ഷ്യത്തോടെയാണ് എല്‍ഒസി നല്‍കിയത്. അദ്ദേഹത്തിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം അദ്ദേഹത്തിന്റെ എല്‍ഒസി ക്ലിയര്‍ ചെയ്തില്ല. തന്റെ ബിസിനസ് ആവശ്യത്തിനായി വിദേശത്തേക്ക് പോകാന്‍ അനുമതി ചോദിച്ചപ്പോള്‍, യാത്രാ നിയന്ത്രണമില്ലെന്ന് ഇഡി ഉദ്യോഗസ്ഥന്‍ റസാഖിനെ വിശ്വസിപ്പിച്ചുവെന്ന് വ്യക്തമാണ്. റസാഖിനെ അറസ്റ്റുചെത് ഒരു ബലിയാടാക്കാന്‍ ഇഡി ഉദ്യോഗസ്ഥന്‍ മനപൂര്‍വം തെറ്റായ വിവരം നല്‍കി. ഇഡിയുടെ വഞ്ചനാപരമായ പ്രവൃത്തി അങ്ങേയറ്റം അപലപനീയവും ഇഡിയുടെ പ്രവര്‍ത്തന രീതിയിലേക്ക് വെളിച്ചം വീശുന്നതുമാണ്.

നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്‌ക്കെതിരേ പൂര്‍ണ്ണമായും കെട്ടിച്ചമച്ച ഇഡി കേസിലെ ഏറ്റവും പുതിയ സംഭവമാണിത്. നിഷ്പക്ഷതയുടെ എല്ലാ നാട്യങ്ങളും ഉപേക്ഷിച്ച്, വിയോജിപ്പുള്ള ശബ്ദങ്ങളെ പീഡിപ്പിക്കുന്നതിനുള്ള കേവലം ഉപകരണമായി സ്വയം മാറിയിരിക്കുകയാണ് ഈ ഏജന്‍സി. ഇത്തരം അടിച്ചമര്‍ത്തല്‍ നീക്കങ്ങളില്‍ സംഘടന ഭയക്കില്ലെന്നും നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ അതിനെതിരെ പോരാടുന്നത് തുടരുമെന്നും പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കി.