കാവഡിയ തീര്‍ത്ഥയാത്രികരുടെ വാഹനത്തിനടിയിലേക്ക് ചാടി ആത്മഹത്യാശ്രമമെന്ന് വ്യാജപ്രചാരണം: ഹിന്ദുത്വ അക്കാദമിക് മധു കിശ്വറിനെതിരേ പോലിസ് കേസ്

Update: 2022-07-26 06:03 GMT

ലഖ്‌നോ: 2017 ലെ ഒരു ആത്മഹത്യാശ്രമം പുതിയ സംഭവമായി അവതരിപ്പിച്ച ഹിന്ദുത്വ അക്കാദമിക് മധു കിശ്വറിനെതിരേ ഉത്തര്‍പ്രദേശിലെ ദയൂബന്ദ് പോലിസ് കേസെടുത്തു. മധു കിശ്വറിനു പുറമെ നാല് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ജൂലായ് 20നാണ് കേസിനാസ്പദമായ വീഡിയോ മധു കിശ്വാര്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

ദയൂബന്ദ് കാവഡിയ ഘോഷയാത്രയുടെ ഭാഗമായ ഒരു ട്രക്കിന്റെ ചക്രത്തിലേക്ക് ഒരു മുസ് ലിം പുരുഷന്‍ എടുത്തുചാടി ആത്മഹത്യാശ്രമം നടത്തുന്നതാണ് വീഡിയോയിലുള്ളത്. അയാള്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം ചാടിയതാണെന്നും മധു കിശ്വര്‍ ആരോപിച്ചു. ഇതിന്റെ പേരില്‍ ഹിന്ദു തീര്‍ത്ഥാടകര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ടെന്ന് മറ്റൊരു ട്വീറ്റില്‍ അവര്‍ ആരോപിച്ചു. ഈ കുറിപ്പ് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ഈ സംഭവം 2017ല്‍ നടന്നതായിരുന്നെന്നും അതില്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും സഹരന്‍പൂര്‍ പോലിസ് വിശദീകരണം നല്‍കി. തെറ്റിദ്ധരിപ്പിക്കുന്ന ഈ പോസ്റ്റ് നീക്കം ചെയ്യാന്‍ മധു കിശ്വറിനോട് ആവശ്യപ്പെട്ടെങ്കിലും അവരതിന് തയ്യാറായില്ല. ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ സാമൂഹിമാധ്യമങ്ങളില്‍ അവ പങ്കുവച്ചവരോടും പോലിസ് അഭ്യര്‍ത്ഥിച്ചു.

പോലിസ് ആവശ്യപ്പെട്ടിട്ടും പോസ്റ്റ് ഡിലീറ്റ് ചെയ്യാത്തതിനാല്‍ നാല് ദിവസത്തിന് ശേഷം കിശ്വറിനും മറ്റ് നാല് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 505(2) (ഒരു വര്‍ഗത്തെയോ വിഭാഗത്തെയോ സമൂഹത്തെയോ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ ഒരു കിംവദന്തി പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ സെക്ഷന്‍ 66 (ഡി) എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ അറിയപ്പെടുന്ന സ്ത്രീവാദ അക്കാദമിക്കായിരുന്നു മധു കിശ്വര്‍. മാനുഷി എന്ന പ്രസിദ്ധീകരണത്തിലൂടെ പ്രശസ്തയായ അവര്‍ അടുത്ത കാലത്താണ് ഹിന്ദുത്വത്തിലേക്ക് ചുവടുമാറ്റിയത്. നരേന്ദ്ര മോദിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച അവരുടെ നടപടി വലിയ വിവാദമായിരുന്നു.

സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ പ്രഫസറായിരുന്നു, 2016ല്‍ വിരമിച്ചു. നിലവില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് പ്രഫസറാണ്.

Tags: