കര്‍ഷക സംഘടനകളുടെ അന്ത്യശാസനം കേന്ദ്രം തള്ളി ഇനി തീവണ്ടി തടയല്‍: നേതാക്കള്‍

അന്ത്യശാസനം തള്ളിയ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തീവണ്ടി തടയാന്‍ ട്രാക്കുകളില്‍ ഇറക്കാനാണ് കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചിട്ടുള്ളത്.

Update: 2020-12-10 16:16 GMT

ന്യൂഡല്‍ഹി: ഡിസംബര്‍ പത്തിനകം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന അന്ത്യശാസനം നല്‍കിയിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. പത്തിനകം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം തീവണ്ടി തടയുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് കര്‍ഷക നേതാവ് ബൂട്ടാ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

അന്ത്യശാസനം തള്ളിയ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തീവണ്ടി തടയാന്‍ ട്രാക്കുകളില്‍ ഇറക്കാനാണ് കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചിട്ടുള്ളത്. സംയുക്ത കിസാന്‍ മഞ്ച് തീവണ്ടി തടയലിന്റെ സമയം നിശ്ചയിച്ചശേഷം പ്രഖ്യാപനം നടത്തുമെന്നും ബൂട്ടാ സിങ് പറഞ്ഞു.

കച്ചവടക്കാര്‍ക്ക് വേണ്ടിയാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ബല്‍ബീര്‍ സിങ് രജേവാള്‍ പറഞ്ഞു. കൃഷി സംസ്ഥാന വിഷയമാണെന്നിരിക്കെ ഇത്തരത്തിലുള്ള നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തിന് എന്ത് അധികാരമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

തങ്ങള്‍ മുന്നോട്ടുവച്ച 15 ആവശ്യങ്ങളില്‍ 12 ഉം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്നുവച്ചാല്‍ കാര്‍ഷിക നിയമങ്ങള്‍ ശരിയായ രീതിയിലുള്ളതല്ല എന്നാണ് അതിന്റെ അര്‍ഥമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. പിന്നെ എന്തുകൊണ്ട് നിയമം പിന്‍വലിച്ചുകൂടാ. താങ്ങുവില സംബന്ധിച്ച ഒരു നിയമം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ ഓര്‍ഡിനന്‍സിലൂടെ മൂന്ന് നിയമങ്ങള്‍ പാസാക്കി. അവ പിന്‍വലിക്കുന്നതുവരെ സമാധാനപരമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സമവായം ഉണ്ടായില്ല. പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും അതിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു. ഇതിനുശേഷം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുകള്‍ എഴുതി നല്‍കിയെങ്കിലും അതും സംഘടനകള്‍ തള്ളുകയാണ് ഉണ്ടായത്.