അരുണാചലില്‍ 100 വീടുകളുള്ള ചൈനീസ് ഗ്രാമം; സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍

Update: 2021-11-07 06:24 GMT

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ചൈനീസ് കടന്നുകയറിയെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍. അരുണാചലില്‍ ചൈന ഗ്രാമം ഉണ്ടാക്കിയെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. കടന്നു കയറി നിര്‍മിച്ച ഗ്രാമം സൈനിക(പിഎല്‍എ) ക്യാംപായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിര്‍മ്മാണങ്ങളും തുടരുന്നതായി അമേരിക്കയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. അരുണാചല്‍ പ്രദേശില്‍ തര്‍ക്കസ്ഥലത്ത് ചൈനീസ് സേന ഒരു ഗ്രാമം തന്നെ പണിതെന്നാണ് പെന്റഗണ്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

തര്‍ക്കസ്ഥലത്ത് നൂറു വീടുകളുള്ള ഒരു ഗ്രാമമാണ് ചൈന നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഈ പ്രദേശം കൈയ്യടക്കാനുള്ള നീക്കമാണെന്ന് പെന്റഗണ്‍ പറയുന്നു. അതിര്‍ത്തിയിലെ തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന കമാന്‍ഡര്‍തല ചര്‍ച്ച വിജയിച്ചിരുന്നില്ല. ചൈന പിന്‍മാറ്റത്തിന് തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. നയതന്ത്രതലത്തിലെ നീക്കങ്ങളും ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്.

50,000ത്തോളം സൈനികരെയാണ് ഇന്ത്യയും യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ ചൈന സൈനിക വിന്യാസം ഈ ശൈത്യകാലത്തും തുടരും എന്ന് ഉറപ്പാകുകയാണ്.