പാലക്കാട്ട് നടക്കുന്നത് ആര്‍എസ്എസ്സിനു വേണ്ടിയുള്ള ഇടതു പോലിസിന്റെ മുസ്‌ലിം വേട്ട

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ പോലിസ് ഏകപക്ഷീയമായി പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്ന ആരോപണം ശക്തമാണ്. അത് ശരിവയ്ക്കുന്ന നിരവധി സംഭവങ്ങള്‍ ജില്ലയുടെ വിവിധമേഖലകളിലെ പോലിസ് സ്‌റ്റേഷനുകളില്‍ നടക്കുന്നുണ്ട്.

Update: 2022-04-28 15:59 GMT

അഭിലാഷ് പി

പാലക്കാട് എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റേയും കൊലപാതകത്തിന് പിന്നാലെ ആസൂത്രിത മുസ്‌ലിം വേട്ടയ്ക്കാണ് പാലക്കാട് ജില്ല സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരേസമയം ഇടതുപക്ഷ സര്‍ക്കാരിന്റേയും ആര്‍എസ്എസിന്റേയും മുസ്‌ലിം വേട്ടയാണ് നടക്കുന്നത്. ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട മേലാമുറിയില്‍ മുസ് ലിംകളെ ജോലി സ്ഥലത്ത് പ്രവേശിക്കുന്നതടക്കം ആര്‍എസ്എസ് തടയുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ശ്രീനിവാസന്റെ കൊലപാതകം നടന്ന വലിയങ്ങാടി മേലാമുറി മാര്‍ക്കറ്റില്‍ വിവിധ കടകളിലായി അറുപതിലധികം മുസ് ലിംകളാണ് ജോലിയെടുക്കുന്നത്. കൊലപാതകത്തിന് ശേഷം മുസ്‌ലിംകളെ അവിടെ ജോലിയെടുക്കുന്നതില്‍ നിന്ന് ബിഎംഎസ്-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതായുള്ള റിപോര്‍ട്ടും പുറത്തുവരുന്നുണ്ട്. ജോലിക്ക് ഹാജരാകാന്‍ കഴിയാത്തിനാല്‍ കഴിഞ്ഞദിവസം സ്ഥാപനങ്ങളില്‍ ഒപ്പിടാന്‍ വന്ന തൊഴിലാളികളെ ആക്രമിക്കാന്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ സംഘടിക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴും പോലിസ് നിഷ്‌ക്രിയരാവുകയാണെന്നത് മറ്റൊരു വസ്തുതയാണ്.

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ പോലിസ് ഏകപക്ഷീയമായി പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്ന ആരോപണം ശക്തമാണ്. അത് ശരിവയ്ക്കുന്ന നിരവധി സംഭവങ്ങള്‍ ജില്ലയുടെ വിവിധമേഖലകളിലെ പോലിസ് സ്‌റ്റേഷനുകളില്‍ നടക്കുന്നുണ്ട്. ശ്രീനിവാസന്റെ കൊലപാതകം നടന്ന് പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ കരുതല്‍ തടങ്കലുകളും അന്യായ കസ്റ്റഡികളും നീളുകയാണ്. പിഎഫ്‌ഐ-എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്ന് ഒരു പടികൂടി കടന്ന് പിഡിപി, കോണ്‍ഗ്രസ് തുടങ്ങിയ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ മുസ് ലിംകളായ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പന്ത്രണ്ടിലധികം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരുപതിലധികം പ്രവര്‍ത്തകരെ അഞ്ചിലധികം ദിവസമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. റമദാന്‍ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അതിനുവേണ്ട സൗകര്യങ്ങള്‍ പോലും ചെയ്തുകൊടുക്കാതെയാണ് അന്യായ കസ്റ്റഡിയെന്നത് മറ്റൊരു വസ്തുതയാണ്. പ്രദേശത്ത് ഹോട്ടലുകള്‍ കുറവാണ് എന്ന മറുപടിയാണ് പോലിസ് ഇതിന് നല്‍കുന്ന മറുപടി.

വടക്കുംഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുള്ളത് പത്ത് പേരാണ്. കഴിഞ്ഞ ദിവസം നോമ്പുതുറക്കാനുള്ള സമയത്ത് കുടിവെള്ളം പോലും നല്‍കാതെ പീഡിപ്പിക്കുന്ന സ്ഥിതിവിശേഷവും അരങ്ങേറി. രാത്രി പത്ത് മണിക്കാണ് നോമ്പുതുറക്കാനുള്ള സൗകര്യം പോലിസ് ഒരുക്കിയത്. എസ്ഡിപിഐ ജില്ലാ നേതൃത്വം സംഭവമറിഞ്ഞ് ജില്ലാ പോലിസ് മേധാവിയെ പ്രതിഷേധമറിയിച്ചപ്പോഴാണ് പോലിസ് ഭക്ഷണവും കുടിവെള്ളവും എത്തിച്ചു നല്‍കിയത്. കേരള പോലിസ് ആക്ട് പ്രകാരം ഒരാളെ കസ്റ്റഡിയില്‍ വയ്ക്കുന്നുണ്ടെങ്കില്‍ ഭക്ഷണ സൗകര്യം ഒരുക്കണമെന്ന നിയമം നിലവിലുണ്ട്. അത്തരം മനുഷ്യാവകാശപരമായ നിയമമാണ് കേരള പോലിസ് തന്നെ അട്ടിമറിക്കുന്നത്.

ജില്ലയിലെ പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും മൊബൈലുകള്‍ വാങ്ങിവയ്ക്കുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്. പ്രതികളോ പ്രതികളുമായി ബന്ധപ്പെട്ടതോ ആയവരുടെ മൊബൈല്‍ ഫോണുകളല്ല പിടിച്ചെടുക്കുന്നത്. മൊബൈലുകള്‍ വാങ്ങി സൈബര്‍ സെല്ലിലേക്ക് അയക്കുകയും, കൃത്യസമയത്ത് തിരിച്ചു നല്‍കാതെ ബോധപൂര്‍വം വൈകിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ട്. ഇത് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയിലുള്ള ആശവിനിമയം ബോധപൂര്‍വം തടസപ്പെടുത്താനാണെന്ന് നേതാക്കള്‍ പറയുന്നു.

രണ്ട് കൊലപാതകങ്ങള്‍ പാലക്കാട് നടന്നെങ്കിലും, ശ്രീനിവാസന്‍ വധക്കേസില്‍ മാത്രമാണ് പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന വിമര്‍ശനം വിവിധ മേഖലകളില്‍ നിന്ന് ഉയരുന്നുണ്ട്. മുസ് ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ള വേട്ടയാണ് വാസ്തവത്തില്‍ മേഖലയില്‍ നടക്കുന്നതെന്ന് സാരം. അതേസമയം സുബൈര്‍ വധത്തിലെ അന്വേഷണം ഇഴയുകയുമാണ്. ഇതിനെതിരേ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും.