ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താന്‍ പുറത്താക്കി; വ്യാപാര ബന്ധം നിര്‍ത്തിവയ്ക്കും

Update: 2019-08-07 15:01 GMT

ന്യൂഡല്‍ഹി: ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാവുന്നു. ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പാകിസ്താന്‍. തുടര്‍ന്ന് ഇന്ത്യന്‍ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്.

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപാരബന്ധം അവസാനിപ്പിക്കാനും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ഇസ്‌ലാബാദില്‍ ചേര്‍ന്ന ദേശീയസുരക്ഷാസമിതി യോഗത്തിലാണ് തീരുമാനം. അതിര്‍ത്തിയില്‍ ജാഗ്രത തുടരാന്‍ പാക് കരസേനയോട് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിര്‍ദേശിച്ചു. ഇന്ത്യയിലെ പാകിസ്താന്‍ സ്ഥാനപതിയെ തിരികെ വിളിക്കുമെന്നും ഇസ്മാബാദിലുള്ള ഇന്ത്യന്‍ അംബാസിഡറെ ദില്ലിയിലേക്ക് തിരിച്ചയക്കുമെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ അംബാസിഡറോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ പാകിസ്താന്‍ സ്ഥാനപതിയെ തിരികെ വിളിക്കുകയും ചെയ്തിട്ടുണ്ട്.

കശ്മീരിനെ വിഭജിച്ച ഇന്ത്യന്‍ നടപടി ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും ഉന്നയിക്കാനും ആഗസ്റ്റ് 14ലെ പാകിസ്ഥാന്റെ ദേശീയസ്വാതന്ത്രദിനത്തില്‍ കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. കശ്മീരിലെ ഇന്ത്യയുടെ ഇടപെടല്‍ സാധ്യമായ വഴികളിലൂടെയെല്ലാം അന്താരാഷ്ട്രവേദികളില്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായി സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Tags: