മരംമുറി ഉത്തരവ്: നിയമോപദേശം തേടിയിട്ടില്ല; ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി
എംഎൽമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോജി എം ജോൺ എന്നിവർ നിയമസഭയിൽ ഉയർത്തിയ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: പട്ടയഭൂമിയിലെ വിവാദ മരംമുറി ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് സർക്കാർ നിയമോപദേശം തേടിയില്ലെന്ന് നിയമമന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആദ്യ സർക്കുലർ റദ്ദ് ചെയ്യുന്നതിനുള്ള ഉത്തരവിലാണ് നിയമവകുപ്പിനോട് അഭിപ്രായം ചോദിച്ചിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
എംഎൽമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോജി എം ജോൺ എന്നിവർ നിയമസഭയിൽ ഉയർത്തിയ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
11.03.2020 തീയതിയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 24.10.2020 തീയതിയില്‍ ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യുന്നതിനായുള്ള സർക്കുലർ നിയമപരമായി നിലനില്‍ക്കുമോ എന്ന നിയമോപദേശം മാത്രമാണ് തേടിയത്.
മരംമുറിയുമായി ബന്ധപ്പെട്ട് ഭരണവകുപ്പ് പുറപ്പെടുവിച്ച പരിപത്രവും ഉത്തരവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അക്കാരണത്താല്‍ അവ റദ്ദ് ചെയ്യപ്പെടേണ്ടതാണെന്നുമുള്ള അഭിപ്രായം നിയമോപദേശകർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം മരം മുറി ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. ഉത്തരവിറക്കുന്നതിന് നിയയമ ഉപദേശം ആവശ്യമില്ലന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.