വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം

നരേന്ദ്ര മോദി സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

Update: 2021-07-09 09:24 GMT

ന്യൂഡൽഹി: നിരന്തരം തുടരുന്ന ഇന്ധന - പാചകവാതക വില വിലവർധനയ്ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നൽകിയ ആഹ്വാനത്തെ തുടർന്ന് വ്യാഴാഴ്ച നിരവധി കർഷകർ പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങി.

പഞ്ചാബിലുടനീളമുള്ള കർഷക യൂണിയനുകൾ രാവിലെ 10 മുതൽ 12 വരെ, രണ്ട് മണിക്കൂർ ട്രാക്ടറുകൾ റോഡരികിൽ നിർത്തി നരേന്ദ്ര മോദി സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഒഴിഞ്ഞ എൽപിജി സിലിണ്ടറുകൾ തലയിൽ ചുമന്ന് മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് വനിതാ പ്രക്ഷോഭകരും പങ്കുചേർന്നു.

അതിവേഗം ഉയരുന്ന പണപ്പെരുപ്പത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി കർഷകർ അവരുടെ ട്രാക്ടറുകളിലെ ഹോണടിച്ചുകൊണ്ട് പത്ത് മിനുട്ടോളം തുടർച്ചയായി പ്രദേശങ്ങൾ ശബ്ദമുഖരിതമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും ഉയർന്ന വില കാരണം, ട്രാക്ടറുകൾ പ്രവർത്തിപ്പിക്കാൻ ഇന്ധനം വാങ്ങാൻ തങ്ങൾക്ക് കഴിയില്ലെന്നും അതിനാൽ തങ്ങൾ നിസ്സഹായരാണെന്നും ഈ വാഹനങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്നുവെന്നുമുള്ള പ്ലക്കാർഡുകൾ കർഷകർ ഉയർത്തിയിരുന്നു.