രാംനാഥ് കോവിന്ദ് മടങ്ങുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടകള്‍ പൂര്‍ത്തീകരിച്ച്;വിമര്‍ശനവുമായി മെഹബൂബ മുഫ്തി

ഭരണഘടനയെ ചവിട്ടിമെതിച്ചാണ് രാംനാഥ് കോവിന്ദ് അധികാരമൊഴിയുന്നത്. ജമ്മു കശ്മീരിന്റെ ഭരണഘടനപദവി എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമം, ന്യൂനപക്ഷദലിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമം എന്നിവ രാംനാഥ് കോവിന്ദിന്റെ കാലത്താണ് ഉണ്ടായതെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു

Update: 2022-07-25 09:08 GMT
ന്യൂഡല്‍ഹി: സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിജെപിയുടെ രാഷ്ട്രീയ അജണ്ട നിറവേറ്റുകയായിരുന്നെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. ഭരണഘടനയെ ചവിട്ടിമെതിച്ചാണ് രാംനാഥ് കോവിന്ദ് അധികാരമൊഴിയുന്നത്. ജമ്മു കശ്മീരിന്റെ ഭരണഘടനപദവി എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമം, ന്യൂനപക്ഷദലിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമം എന്നിവ രാംനാഥ് കോവിന്ദിന്റെ കാലത്താണ് ഉണ്ടായതെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാമില്‍ ചീഫ് എജ്യുക്കേഷന്‍ ഓഫിസര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ ട്വീറ്റ് ചെയ്തുകൊണ്ട്, 'ഹര്‍ ഘര്‍ തിരംഗ' കാംപെയ്‌നിനായി വിദ്യാര്‍ഥികളോട് ത്രിവര്‍ണ്ണ പതാകയ്ക്ക് പണം നല്‍കാന്‍ ആവശ്യപ്പെട്ട ലഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണകൂടത്തെ അവര്‍ വിമര്‍ശിക്കുകയും ചെയ്തു.ദേശസ്‌നേഹം സ്വാഭാവികമായി വരുന്നതാണെന്നും അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നുമായിരുന്നു മുഫ്തിയുടെ പ്രതികരണം. ജനങ്ങള്‍ക്ക് രാജ്യത്തോട് സ്‌നേഹമുണ്ടെന്ന് കാണിക്കാനാണ് വിദ്യാര്‍ഥികളില്‍ നിന്നും കടയുടമകളില്‍ നിന്നും സര്‍ക്കാര്‍ അധ്യക്ഷതയില്‍ പണം പിരിക്കുന്നതെന്നും മെഹബൂബ മുഫ്തി പ്രതികരിച്ചു.

അതേസമയം, മുഫ്തിയുടെ പരാമര്‍ശത്തെ മുതിര്‍ന്ന ബിജെപി നേതാവും ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ നിര്‍മല്‍ സിങ് വിമര്‍ശിച്ചു.രാംനാഥ് കോവിന്ദിനെ ആക്രമിച്ചതിലൂടെ മുഫ്തി ദലിത് സമൂഹത്തെ അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനം നഷ്ടപ്പെട്ടതോടെ മുഫ്തി വിലകുറഞ്ഞ രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് നിര്‍മ്മല്‍ സിങ് 'ഇന്ത്യ ടുഡേ' യോട് പ്രതികരിച്ചു. രാജ്യത്തിന്റെ പരമോന്നത പദവിയെ മുഫ്തി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: